ന്യൂഡല്‍ഹി: അരവിന്ദ് കെജ്് രിവാള്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. 21 ആം ആദ്്മി പാര്‍ട്ടി എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇത് സംബന്ധിച്ച ബില്ല് നേരത്തെ രാഷ്‌ട്രപതി തള്ളിയിരുന്നു. ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഹൈക്കോടതിയും തീരുമാനം സ്‌റ്റേ ചെയ്തിരിക്കുന്നത്.
2015 ഫെബ്രുവരിയിലാണ് 21 പാര്‍ട്ടി എംഎല്‍എമാരെ കെജ്് രിവാള്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി ഉയര്‍ത്തിയത്. എന്നാല്‍ എംഎല്‍എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിയമനം സാധൂകരിക്കാന്‍ 1997 ലെ ഡല്‍ഹി മെമ്പേഴ്‌സ് ലെജിസ്ലേറ്റീവ് അസംബ്ലി ആക്ടില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇത് സംബന്ധിച്ച ബില്ല് രാഷ്‌ട്രപതി തള്ളിയതോടെ കെജ് രിവാളിന്റെ ഈ നീക്കവും പാളുകയായിരുന്നു.
ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണര്‍ ആണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ കൈക്കൊണ്ട തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കെജ്് രിവാള്‍ സര്‍ക്കാരിന്റെ ന്യായീകരണം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.
പാര്‍ലമെന്ററി സെക്രട്ടറി എന്നതുകൊണ്ട് മറ്റ് പദവികള്‍ സൃഷ്ടിക്കുകയല്ലെന്നും പൊതുവിഷയങ്ങളില്‍ മന്ത്രിമാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇവരുടെ നിയമനമെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. നിയമസഭയുടെയും സര്‍ക്കാരിന്റെയും സുഗമമായ പ്രവര്‍ത്തനത്തിന് ഇവരുടെ സേവനം ഉപകരിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഫലമില്ലാത്ത പദവിയാണെന്നും അതുകൊണ്ട് തന്നെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലെന്നുമായിരുന്നു കെജ്‌രിവാളിന്റെ വാദം.















