വിയന്റേയ്ൻ: കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങൾ ഒന്നിക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലാവോസ് തലസ്ഥാനമായ വിയന്റേയ്നിലെത്തി. സമ്മേളനത്തിനിടെ ലോക നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ആസിയാൻ വാർഷിക സമ്മേളനത്തിലും അദ്ദേഹം സംസാരിക്കും.
ആസിയാൻ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വിയന്റേയ്നിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്, ലാവോസ് പ്രധാനമന്ത്രി തോങ്കുലിൻ സിസോലിത്തിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരമാണ് ലഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഭീകരവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്താനും ഇരുവരും തീരുമാനിച്ചു.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ, ബ്രൂണെ രാജാവ് ഹസ്സനൽ ബോൽകിയ, ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് തുടങ്ങിയ രാഷ്ട്രത്തലവന്മാരോടൊപ്പം അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു.
വ്യാപാര-സാമ്പത്തിക സഹകരണം ഉറപ്പു വരുത്തുക, സുരക്ഷാ മേഖലയ്ക്ക് ഊർജ്ജം പകരുക, എന്നിവ സംബന്ധിച്ച് മറ്റ് നേതാക്കാളുമായി നരേന്ദ്രമോദി ചർച്ച നടത്തും. ഉച്ചകോടിക്കിടെ നരേന്ദ്രമോദിയുമായി ബരാക്ക് ഒബാമ ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ആസിയാൻ വാർഷിക സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.