ന്യൂഡൽഹി : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിൽ നിലനിൽക്കുന്ന സംഘർഷം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ . കുട്ടികളേയും കൗമാരക്കാരേയും കല്ലെറിയാനും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനും പ്രേരിപ്പിക്കുന്ന പ്രാദേശിക വിഘടനവാദി നേതാക്കൾക്കെതിരെ കർശന നടപടിയെടുക്കാനാണ് തീരുമാനം . പൊതുസുരക്ഷ നിയമം അനുസരിച്ച് ഇത്തരക്കാരെ പിടികൂടി തടവിലിടാനാണ് നിർദ്ദേശം.
മനപൂർവ്വം കുഴപ്പങ്ങളുണ്ടാക്കുന്ന നാനൂറോളം പ്രാദേശിക വിഘടന വാദി നേതാക്കളുടെ പട്ടിക അന്വേഷണ ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട് .ജമ അതെ ഇസ്ളാമി , ഹിസ്ബുൾ മുജാഹിദ്ദീൻ , തെഹരീക് ഇ ഹൂറിയത്ത് തുടങ്ങിയ സംഘടനകളുടെ പ്രാദേശിക നേതാക്കളാണ് ഇതിൽ ഭൂരിഭാഗവും. ഭീകരർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ ഇവരാണ് പ്രധാന പങ്കു വഹിക്കുന്നത്.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയവും ചർച്ചയായിരുന്നു. അക്രമം നടത്തുന്ന ആൾക്കൂട്ടത്തെ നേരിടുന്നതിനേക്കാൾ അക്രമത്തിന് പ്രേരിപ്പിക്കുന്ന നേതാക്കളെ നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് . ആൾനാശം കുറയ്ക്കാനും അതുവഴി സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനും ഈ നീക്കം ഉപകാരപ്പെടും.
കശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് വെറും 5 ശതമാനം ആൾക്കാർ മാത്രമാണെന്നും മറ്റുള്ളവർ സംഘർഷം ഇഷ്ടപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി നേരത്തെ പറഞ്ഞിരുന്നു. സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി ചിലർ ബോധപൂർവ്വം കുട്ടികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും സൈന്യത്തെ ആക്രമിച്ചാലും കല്ലെറിഞ്ഞാലും ഒരു മാറ്റവും കൊണ്ടുവരാൻ ആകില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി . പാലും മിഠായിയും വാങ്ങാൻ പോയവരല്ല അക്രമം നടത്തിയവർ തന്നെയാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്നും മെഹബൂബ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.