മലപ്പുറം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ യാതൊരു സുരക്ഷാകാര്യങ്ങളും പാലിക്കപെടുന്നില്ല. ഈ അദ്ധ്യയന വർഷം തുടങ്ങി മാസങ്ങളായിട്ടും മലപ്പുറം ജില്ലയിലെ ഒരു സ്കൂള്‍പോലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേർഡ്സ് ആക്റ്റ് പ്രകാരം ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ലെന്ന വിവരം സർക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഉച്ച ഭക്ഷണം പാകംചെയ്യുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് എടുക്കണമെന്ന് നേരത്തെ ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പിന്നീട് ഇത് ഇളവുചെയ്ത് പാചകക്കാരൻ ലൈസന്‍സ് എടുക്കണമെന്ന നിബന്ധന വച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലെ 5 സ്കൂളുകളിലെ പാചകക്കാർ മാത്രമാണ് ഈ ലൈസന്‍സ് എടുത്തത്. ഈ വർഷമാകട്ടെ ജില്ലയിൽ നിന്ന് ഒരാള്‍പോലും ലൈസന്‍സിന് അപേക്ഷിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഏതൊരാൾക്കും ഭക്ഷണം പാചകം ചെയ്യാമെന്ന സാഹചര്യം കുട്ടികളുടെ ജീവനുപോലും ഭീഷണിയുയർത്തുന്നു.
ലൈസന്‍സ് എടുക്കാത്ത സ്കൂളുകൾക്കെതിരേ ഭക്ഷ്യ സുരക്ഷാവിഭാഗം യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപകനോ, ഉച്ചകഞ്ഞിയുടെ ചുമതലയുളള അദ്ധ്യാപകനോ ആണ് സാധാരണ ലൈസന്‍സിന് അപേക്ഷ നൽകേണ്ടത്. അപേക്ഷ ലഭിച്ചാല്‍ പാചകപ്പുരയും പാചക ഉപകരണങ്ങളുമടക്കം പരിശോധിക്കേണ്ടതുമാണ്. ഇത്തരം സുപ്രധാന കാര്യങ്ങളിൽ കാണിക്കുന്ന വീഴ്ച അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമായിട്ടാണ് വിലയിരുത്തുന്നത്.