എറണാകുളം : സി പി എം – സി പി ഐ വാക്പോരു മൂക്കുന്നതിനിടെ തൃപ്പൂണിത്തുറ എം എൽ എ എം സ്വരാജിനും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിനും സിപിഐയുടെ മറുപടി . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിൽ വന്ന് സ്വന്തം പാർട്ടിയിൽ ഗ്രൂപ്പിസമാണെന്നും വ്യക്തിപൂജയാണെന്നും സിപിഐയുടെ സമ്പൂർണമായ സഹായം ഉണ്ടെങ്കിലേ വിജയിക്കാനാകൂവെന്നും പറഞ്ഞത് സ്വരാജ് മറക്കരുത് . ജില്ലാ സെക്രട്ടറീ പി രാജു ഒപ്പിട്ട് എറണാകുളം ജില്ലാ കൗൺസിലിന്റെ പേരിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് പരാമർശം.
ജീവിതത്തിൽ ആദ്യമായി ഒരു സിപിഐ ക്കാരനെ കാണുന്നത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണെന്നും അതിനു തന്നെ മലപ്പുറത്ത് നിന്നും തൃശൂരിൽ വരേണ്ടി വന്നുവെന്നും എം സ്വരാജ് പരിഹസിച്ചിരുന്നു . ഉദയംപേരൂരിലെ നടക്കാവിൽ സി പി എം സംഘടിപ്പിച്ച റാലിയിലായിരുന്നു സ്വരാജിന്റെ പരിഹാസം . സിപിഎം വിട്ട വിമതരെ സിപിഐ സ്വീകരിച്ചതിനെ തുടർന്നാണ് എറണാകുളം ജില്ലയിൽ ഇരു കക്ഷികളും തമ്മിൽ വാക്പോര് ആരംഭിച്ചത്.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനേയും പ്രസ്താവനയിൽ കണക്കിന് പരിഹസിച്ചിട്ടുണ്ട് . സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി നല്ല വിദ്യാസമ്പന്നനാണെന്നായിരുന്നു ഞങ്ങളുടെ ധാരണ. എന്നാൽ അദ്ദേഹത്തിന് ഒന്നു മുതൽ ഏഴുവരെ എണ്ണാൻ മാത്രമേ അറിയൂ എന്ന് മനസ്സിലായി . അതുകൊണ്ടാണ് സിപിഐയിലേക്ക് ഏഴുപേർ മാത്രമാണ് പോയതെന്ന് അദ്ദേഹം പറയുന്നതെന്നും പ്രസ്താവനയിൽ പരിഹസിക്കുന്നു. സിപിഎം വിചാരിച്ചാൽ എറണാകുളം ജില്ലയിൽ എൽ ഡി എഫിലെ ഒരു ഘടകകക്ഷി ഇല്ലാതാവുമെന്നുള്ള പി രാജീവിന്റെ പ്രസ്താവന മലർപ്പൊടിക്കാരന്റെ സ്വപ്നമാണെന്നും പ്രസ്താവനയിൽ പറയുന്നു.
പറഞ്ഞ കാര്യങ്ങളിൽ പലതിനും മറുപടി പറയുന്നില്ല. അത് പറയാൻ അറിയാത്തത് കൊണ്ടല്ല മറിച്ച് എതിരാളികൾക്ക് കൈകൊട്ടിച്ചിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാത്തതാണെന്നും പ്രസ്താവന വ്യക്തമാക്കുന്നു . കുറിക്ക് കൊള്ളുന്ന മറുപടിയുമായി സിപിഐ പ്രസ്താവന പുറത്ത് വന്നതോടെ ജില്ലയിൽ സിപിഐ – സിപിഎം തർക്കം വരും ദിനങ്ങളിൽ കൂടുതൽ രൂക്ഷമാവുമെന്നാണ് സൂചന.