ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ ജമ്മു കശ്മീർ സന്ദർശനം തുടരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും സുരക്ഷാ സേനകളുടെ ഉന്നത ഉദ്യോഗസ്ഥരുമായും ഇന്ന് കൂടിക്കാഴ്ച്ച നടത്തിയേക്കും. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി രാജ്നാഥ് സിങ്ങ് ഇന്ന് തന്നെ ഡൽഹിയിലേക്ക് മടങ്ങും.
47 ദിവസമായി ജമ്മുകശ്മീരിൽ തുടരുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്താനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ രണ്ടാം ഘട്ട സന്ദർശനം, രണ്ടാം ദിനത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്നലെ ശ്രീനഗറിലെത്തിയ രാജ്നാഥ് സിങ്ങ് കൂടിക്കാഴ്ച്ചകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ തവണത്തെ രാജ്നാഥ് സിങ്ങിന്റെ കശ്മീർ സന്ദർശനം കോൺഗ്രസ്സ് ബഹിഷ്കരിച്ചിരുന്നുവെങ്കിലും ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ ജി.എ.മിരിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി.
മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണൽ കോൺഫറൻസ് നേതാക്കളുടെ സംഘവും സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളും രാജ്നാഥ്സിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. ഇവയ്ക്കു പുറമേ താഴ്വരയിലെ സാമൂഹിക സാംസ്കാരിക നേതാക്കളുമായും രാജ്നാഥ് സിങ്ങ് കൂടിക്കാഴ്ച്ചകൾ നടത്തി. ചർച്ചകൾ ഇന്നും തുടരും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും മറ്റു നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരും. അതോടൊപ്പം കശ്മീർ പൊലീസ് മേധാവികളും, സി.ആർ.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും രാജ്നാഥ് സിങ്ങിനെ കണ്ട് സ്ഥിതി ഗതികൾ ധരിപ്പിക്കും.
ജനാധിപത്യത്തിന്റെ പാതയിൽ വിശ്വസിക്കുന്ന ആർക്കും ചർച്ചയ്ക്ക് വരാമെന്ന് സന്ദർശനത്തിനു മുന്നോടിയായി രാജ്നാഥ് സിങ്ങ് വ്യക്തമാക്കിയിരുന്നു. എന്നാൽ വിഘടനവാദി നേതാക്കളുമായുള്ള ചർച്ചകൾക്ക് രാജ്നാഥ് സിങ്ങ് തയ്യാറായില്ല. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘവും രാജ്നാഥ് സിങ്ങിനൊപ്പം കശ്മീരിൽ തുടരുന്നുണ്ട്.
രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി രാജ്നാഥ് സിങ്ങ് ഇന്നു തന്നെ ഡൽഹിയിലേക്ക് തിരിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് രാജ്നാഥ്സിങ്ങ് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടീസ്ഥാനത്തിലായിരിക്കും കശ്മീരിലെ സംഘർഷത്തെ സംബന്ധിച്ച് കേന്ദ്രസർക്കാർ നടപടിയെടുക്കുക.