ന്യൂഡൽഹി: കേരളത്തിൽ നിന്നു വ്യത്യസ്തമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇന്ന് ജന്മാഷ്ടമി ആഘോഷിക്കും. ആഘോഷങ്ങൾ പതിവിലും വിപുലമാക്കാൻ രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.
ഭഗവാൻ ശ്രീകൃഷണന്റെ ജന്മദിനാഘോഷങ്ങളിലേക്ക് ഉത്തരേന്ത്യ പ്രവേശിച്ചുകഴിഞ്ഞു. മഥുരയുൾപ്പെടെയുള്ള പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും മറ്റിടങ്ങിളിലും രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ്. രാജ്യമെമ്പാടും ശോഭായാത്രകൾക്കായി തയ്യാറെടുത്തു കഴിഞ്ഞു. ജന്മനക്ഷത്രവും, ജ്യോതിഷപ്രകാരമുള്ള തിഥിയും തമ്മിലുള്ള വ്യത്യാസമാണ് കേരളത്തിനെ അപേക്ഷിച്ച് ഒരുദിവസം വൈകി ഉത്തരേന്ത്യ ജന്മാഷ്ടമി ആഘോഷിക്കാൻ കാരണം.
അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനത്തെ മലയാളി ക്ഷേത്രങ്ങളിൽ ഇന്നലെയും, ഇന്നുമായി രണ്ടു ദിവസങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നുണ്ട്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ 26 ഇടങ്ങളിൽ ഘോഷയാത്രകൾ നടക്കും. പ്രധാന ഇടങ്ങളിൽ നിന്നാരംഭിച്ച് വിവിധ ക്ഷേത്രങ്ങളിൽ സമാപിക്കുന്ന ഘോഷയാത്രകളിൽ ശ്രീകൃഷ്ണ വേഷത്തിൽ ആയിരക്കണക്കിന് ബാലികാബാലന്മാർ അണി നിരക്കും. ദശാവതാരങ്ങളെ അവതരിപ്പിക്കുന്ന പ്ലോട്ടുകൾ ഘോഷയാത്രകൾക്ക് മിഴിവേകും.
ശോഭായാത്രയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യമുണ്ടാകും. ജന്മാഷ്ടമിയോടനുബന്ധിച്ചുള്ള ശോഭായാത്രകൾക്കും മറ്റും പ്രത്യേക സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്. ജന്മാഷ്ടമി ദിനത്തിലെ ഉത്തരേന്ത്യൻ ആഘോഷമായ ദഹിഹണ്ടിന് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശമുണ്ട്.