കോഴിക്കോട്: നാടും നഗരവും ഭക്തിലഹരിയിൽ ആറാടിച്ച് വടക്കന്‍ കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. പ്രധാന ജില്ലയായ കോഴിക്കോട് അടക്കം നടന്ന ഭക്തിനിര്‍ഭരമായ ശോഭായാത്രയിൽ പതിനായിരക്കണക്കിന് ബാലൻമാരും ആയിരക്കണക്കിന് ബാലികമാരും കൃഷ്ണനും ഗോപികമാരുമായി അണിനിരന്നു. ലക്ഷക്കണക്കിന് ഭക്തരാണ് ശോഭായാത്രയുടെ ഭാഗമായത്.
ബാലഗോകുലത്തിന്റെ ജന്മദേശമായ കോഴിക്കോട് ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് അതിവിപുലമായ ശോഭായാത്രയാണ് സംഘടിപ്പിച്ചത്. കോഴിക്കോട് മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണൻ നയിക്കുന്ന ശോഭായാത്ര ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽനിന്നും സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ഗോത്രമഹാസഭാ നേതാവ് സി.കെ.ജാനു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പഞ്ചപാണ്ഡവര്‍ നയിക്കുന്ന മറ്റ് അഞ്ചു ശോഭായാത്രകള്‍ കൂടി പാളയത്ത് സംഗമിച്ച് മഹാശോഭായാത്രയായി നഗരംചുറ്റി അമ്പാടി എന്ന മുതലക്കുളം മൈതാനിയിൽ സമാപിച്ചു. ആയിരക്കണക്കിന് കണ്ണൻമാരും, ഗോപികമാരും 100ലധികം നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. താലപ്പൊലിയുമായി ബാലികമാരും അമ്മമാരും മുത്തുക്കുടയേന്തിയ ബാലൻമാരും ഭജന സംഘങ്ങളും ശോഭായാത്രയക്ക് മിഴിവേകി. തുടര്‍ന്ന് പ്രസാദവിതരണത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ നഗരത്തിലെ മുതിര്‍ന്ന വ്യക്തികളെ ഗോത്രമഹാസഭാ നേതാവ് സി.കെ.ജാനു ആദരിച്ചു.
മലപ്പുറം ജില്ലയിൽ 100 കേന്ദ്രങ്ങളിലാണ് ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി ശോഭായാത്രകള്‍ സംഘടിപ്പിച്ചത്. ത്രിപുരാന്തക ക്ഷേത്രത്തിൽനിന്നും ആരംഭിച്ച് ശോഭായാത്ര മണ്ണൂര്‍ ശിവക്ഷേത്രത്തിൽ സമാപിച്ചു. കാസര്‍കോഡ് ജില്ലയിൽ നീലേശ്വരം, കാഞ്ഞങ്ങാട്, ഗോപിക്കാനം, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ മഹാശോഭായത്രയടക്കം 123 കേന്ദ്രങ്ങളിലായിരുന്നു ആഘോഷം. ഗോപിക്കാനത്തു നടന്ന സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ് പങ്കെടുത്തു.
പാലക്കാട് ജില്ലയിൽ 52 കേന്ദ്രങ്ങളിലായി നടന്ന ശോഭായാത്രയിൽ രണ്ടായിരത്തിലധികം കണ്ണന്മാരും, ഗോപികമാരും, നൂറോളം നിശ്ചലദൃശ്യങ്ങളും അണിനിരന്നു. സംഘടനാമികവുകൊണ്ട് മുന്നിട്ടുനിന്ന ജില്ലകള്‍ കേന്ദ്രീകരിച്ചുളള ശോഭായാത്രകള്‍ കാണാന്‍ പതിനായിരങ്ങളാണ് പാതയ്ക്ക് ഇരുവശവുമായി തിങ്ങിക്കൂടിയത്.