ന്യൂഡൽഹി : നിർഭയ കേസ് പ്രതി മരിച്ചിരുന്നെങ്കിൽ താൻ സംതൃപ്തയായേനെയെന്ന് നിർഭയയുടെ അമ്മ ആഷാ ദേവി .നിർഭയ കേസിലെ ആറു പ്രതികളിൽ ഒരാളായ വിനയ് ശർമ്മയുടെ ആത്മഹത്യ ശ്രമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അവർ . ഒരു പാപി മരിച്ചിരുന്നെങ്കിൽ ഭൂമിയുടെ ഭാരം അത്രയും കുറഞ്ഞേനെയെന്നും ആഷാദേവി പ്രതികരിച്ചു.
ഇത്രയും ക്രൂരമായ രീതിയിൽ ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്ക് തക്കതായ ശിക്ഷ നൽകാൻ അധികൃതർ പരാജയപ്പെട്ടു . തന്റെ മകളെ കൊന്നവർ നിയമത്തിൽ നിന്ന് രക്ഷപ്പെട്ടാലും പ്രകൃതി നിയമത്തിൽ നിന്ന് രക്ഷപ്പെടില്ല. എന്തായാലും സത്യം സത്യം തന്നെയാണ് .എത്ര ഒതുക്കിവച്ചാലും അത് അപ്രത്യക്ഷമാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ മകൾ ഇനിയൊരിക്കലും തിരിച്ചു വരില്ല . പക്ഷേ അവൾക്ക് നീതി കിട്ടണം . കൊടും കുറ്റവാളികൾക്ക് ശിക്ഷ കിട്ടാൻ താൻ ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുകയാണെന്നും ആഷാദേവി പറഞ്ഞു.
ഇന്നലെ രാത്രിയാണ് നിർഭയ കേസിലെ പ്രതി വിനയ് ശർമ്മ ആത്മ്ഹത്യക്ക് ശ്രമിച്ചത് . തൂങ്ങിമരിക്കാൻ ശ്രമിച്ച ശർമ്മയെ സഹതടവുകാരൻ രക്ഷിക്കുകയായിരുന്നു . കേസിലെ മറ്റൊരു പ്രതി രാം സിംഗ് 2013 ൽ സെല്ലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു.