കൊച്ചി: സ്വാശ്രയ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. കേസ് മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും. അതേസമയം സര്‍ക്കാരിനെതിരെ കൂടുതല്‍ മാനേജ് മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു.
സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. നാളെ മറ്റൊരു ബഞ്ചാണ് കേസ് പരിഗണിക്കുക.
സീറ്റുകള്‍ പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. നീറ്റ് പ്രവേശനപ്പട്ടികയിൽ നിന്ന് സ്വന്തം നിലയിൽ പ്രവേശനം നടത്താൻ അനുവദിയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പുതിയ തീരുമാനത്തിലൂടെ മെഡിക്കല്‍ കോളേജുകളുടെ അവകാശങ്ങളില്‍ കൈകടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനാല്‍ ഈ ഉത്തരവ് ഉടന്‍ സ്റ്റേ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
ക്രിസ്ത്യന്‍ കോളേജ് മാനേജ്മെന്റുകളുടെ നാല് കോളേജുകളും മറ്റ് സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുമാണ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം സര്‍ക്കാരിനെതിരെ കൂടുതല്‍ മാനേജ്മെന്റുകള്‍ ഇന്നു ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍. കോടതിയുടെ തീരുമാനം അറിഞ്ഞതിനു ശേഷം ബാക്കി നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം.
സര്‍ക്കാരും അസോസിയേഷനും നിലപാടില്‍ ഉറച്ചു നില്ക്കുമ്പോള് വിഷയത്തിലെ ഹൈക്കൊടതിയുടെ തീരുമാനം ഏറെ നിർണായകമാകും.