ഷാർജ: മുപ്പത്തിയഞ്ചാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ടിന് ആരംഭിക്കും. ലോകോത്തര സാഹിത്യകാരന്മാർ പങ്കെടുക്കുന്ന ഷാർജ പുസ്തകമേള 11 ദിവസം നീണ്ടു നിൽക്കും. മലയാളത്തിൽ നിന്ന് എം.ടി.വാസുദേവൻ നായരും പുസ്തകോത്സവത്തിൽ പങ്കെടുക്കും.
അന്താരാഷ്ട പ്രശസ്തി നേടിയ ഷാർജ പുസ്തകോത്സവത്തിനാണ് നവംബർ രണ്ടിന് തുടക്കമാകുന്നത്. 1982ൽ തുടക്കം കുറിച്ച ഷാർജ പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാമത് എഡിഷൻ ആണ് നവംബർ രണ്ടിന് തുടങ്ങി നവംബർ 12ന് അവസാനിക്കുക. യു.എ.ഇ സുപ്രീം കൗണ്‍സിൽ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഷാർജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. യു.എ.ഇ 2016 വായനാ വർഷമായി ആഘോഷിക്കുമ്പോൾ നടക്കുന്ന ഷാർജ പുസ്തകോത്സവത്തിന് ഇക്കുറി ഏറെ പ്രത്യേകതകളും ഉണ്ട്.
ലോകോത്തര സാഹിത്യകാരന്മാരും, പ്രസാധകരും, കലാകാരന്മാരും പങ്കെടുക്കുന്ന പുസ്തക മേളയിൽ മലയാളത്തിന്റെ സജീവ സാന്നിധ്യമായ എം.ടി.വാസുദേവൻ നായരും പങ്കെടുക്കും. മേളയുടെ ഭാഗമായി പ്രഭാഷണങ്ങളും, ചർച്ചകളും, ശില്പശാലകളും ഉണ്ടാകും. രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം ഉണ്ടാവുക . കഴിഞ്ഞ വർഷം 12 ലക്ഷത്തോളം ആളുകളാണ് ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയത്.