ന്യൂഡൽഹി : റിയോ ഒളിമ്പിക്സ് മാരത്തോൺ മത്സരത്തിനിടെ കുടിക്കാൻ വെള്ളം നൽകിയില്ലെന്നുള്ള ഒ പി ജെയ്ഷയുടെ പരാതിയിൽ അന്വേഷണം നടത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം . പരാതി അന്വേഷിക്കാൻ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി ഓംകാർ കേദിയ, കായിക ഡയറക്ടർ വിവേക് നാരായൺ എന്നിവരടങ്ങുന്ന സമിതിയെ കേന്ദ്ര യുവജനകാര്യമന്ത്രി വിജയ് ഗോയലാണ് നിർദ്ദേശിച്ചത്. ഏഴുദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് .
ഓരോ രണ്ടര കിലോമീറ്ററിലും എല്ലാ രാജ്യങ്ങളും അവരുടെ അത്ലറ്റുകൾക്ക് കുടിവെള്ളവും മറ്റ് ഊർജ്ജ ദായകമായ പാനീയങ്ങളും നൽകിയെന്നും എന്നാൽ തനിക്ക് അത് നൽകിയില്ലെന്നുമായിരുന്നു ജെയ്ഷയുടെ പരാതി . എട്ടു കിലോമീറ്ററിനിടയിലുള്ള ഒളിമ്പിക്സ് സംഘത്തിന്റെ കേന്ദ്രത്തിൽ നിന്ന് മാത്രമാണ് തനിക്ക് സഹായം ലഭിച്ചതെന്നും ജെയ്ഷ ആരോപിച്ചിരുന്നു .
വാർത്ത മാദ്ധ്യമങ്ങളിൽ വന്നതിനെ തുടർന്നാണ് അന്വേഷിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത് .