ബെയ്റൂട്ട്: വിവിധ സൈനികശക്തിയുടെ കനത്ത പ്രഹരത്തിൽ വൻതോതിൽ ആൾനാശം നേരിടുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊച്ചു കുട്ടികളെ ചാവേറുകളായി അയയ്ക്കുന്നു. യു.എസ് ആക്രമണപരമ്പരകളേത്തുടർന്ന് 45000 ഐ.എസ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതു കൂടാതെ മറ്റു സൈനിക നീക്കങ്ങളിലും ഐ.എസിന് കനത്ത ആൾനാശമാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കുട്ടികളെ തീവ്രവാദപ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നത്.
കഴിഞ്ഞ ദിവസം കിർകുഖ് നഗരത്തിൽ നിന്നും ബെൽറ്റ് ബോംബ് ധരിച്ച പതിനഞ്ചുകാരനെ കണ്ടെത്തിയിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ട കുട്ടിയെ പരിശോധിച്ചപ്പോഴാണ് ബെൽറ്റ് ബോംബ് കണ്ടെത്തിയത്. ഇതിനേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിപ്പോരാളികൾ എന്ന പേരിൽ പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളെ ഐ.എസ് ചാവേറുകളായി നിയമിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറംലോകമറിയുന്നത്.
രണ്ടാം തലമുറ പോരാളികൾ എന്നു വിശേഷിപ്പിക്കുന്ന ഈ കുട്ടിപ്പോരാളികളെ ലഹരിമരുന്നുകൾ നൽകിയാണ് ചാവേറുകളാക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഐ.എസിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നിന്ന് ചാവേറുകളാക്കാൻ കുട്ടികളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നാണ് വിവരം. യസീദികളെപ്പോലെ ഐ.എസ് തടവിലാക്കിയവരുടെ കുട്ടികളേയും ഇവർ ചാവേർ ആക്രമണത്തിനായി ഉപയോഗിക്കുന്നു.