ന്യൂഡൽഹി: തീവ്രവാദികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരതം അഫ്ഗാന് കൂടുതൽ ആയുധങ്ങൾ നൽകാൻ തീരുമാനിച്ചു. അത്യന്താധുനിക ആയുധങ്ങൾ ഉൾപ്പെടെയുള്ളവ അഫ്ഗാനു നൽകാനാണ് ഭാരതം തീരുമാനിച്ചിരിക്കുന്നത്. ഭാരതത്തിലെ അഫ്ഗാൻ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലിയാണ് ഈ വിവരം വെളിപ്പെടുത്തിയത്.
അതേസമയം പുതിയ നീക്കം പാകിസ്ഥാനെ ആശങ്കയിലാക്കിയിട്ടുണ്ട്. ഭാരതത്തിന്റെ അഫ്ഗാനുമായുള്ള സൈനികസഹകരണത്തിൽ നേരത്തേ തന്നെ പാകിസ്ഥാൻ അസ്വസ്ഥരായിരുന്നു. അഫ്ഗാനിസ്ഥാൻ തങ്ങളുടെ അധീനതയിലാണെന്നു കരുതുന്ന പാകിസ്ഥാന് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കം.
താലിബാൻ ഭീകരരുടെ പ്രധാനകേന്ദ്രമായ അഫ്ഗാനുമായി തീവ്രവാദവിരുദ്ധപ്രവർത്തനങ്ങൾക്ക് ഭാരതം സൈനികസഹകരണം ലഭ്യമാക്കുന്നത് ഇതാദ്യമല്ല. ഇക്കഴിഞ്ഞ ഡിസംബറിൽ, ഭാരതം നാല് റഷ്യൻ നിർമ്മിത ഹെലിക്കോപ്ടറുകൾ അഫ്ഗാനിസ്ഥാനു നൽകിയിരുന്നു. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ രണ്ടു ബില്യണിലധികം ഡോളറിന്റെ സഹായം ഭാരതം അഫ്ഗാനിസ്ഥാനു ചെയ്തിട്ടുണ്ട്. ഭീകരവാദം അമർച്ച ചെയ്യുന്നതിനും, ആഭ്യന്തര സുരക്ഷയ്ക്കും നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമായതിനാൽ, ഭാരതത്തിൽ നിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഷയ്ദ മുഹമ്മദ് അബ്ദാലി പറഞ്ഞു.