വഡോദര: പുതിയ നാലു ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. അന്ത്യോദയ, ഉദയ്, തേജസ്, ഹംസഫർ എന്നീ പേരുകളിൽ നാലു ട്രെയിനുകളാണ് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചത്.
റിസർവേഷൻ ഇല്ലാത്തവർക്കു വേണ്ടിയുള്ളതാണ് അന്ത്യോദയ എക്സ്പ്രസ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും തീവണ്ടിയാത്ര ലാഭകരമാകുന്ന വിധത്തിലാകും അന്ത്യോദയ എക്സ്പ്രസ്സിന്റെ സർവ്വീസെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു മൂന്നു ട്രെയിനുകൾ റിസർവേഷൻ സൗകര്യം ഉള്ളവയായിരിക്കും. ഇനി വരുന്ന രണ്ടു മാസങ്ങൾക്കുള്ളിൽ സർവീസുകൾ ആരംഭിക്കാനാകും. ഇതു കൂടാതെ ദീർഘദൂര ട്രെയിനുകളിൽ രണ്ടു മുതൽ നാലു വരെ ‘ദീൻ ദയാലു കോച്ചുകൾ‘ കൂടി സാധാരണക്കാർക്കു വേണ്ടി ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മികച്ച സൗകര്യങ്ങൾ നൽകുന്നതായിരിക്കും പുതിയ തീവണ്ടികൾ. ഹംസഫർ എക്സ്പ്രസിൽ പൂർണ്ണമായും തേർഡ് എ.സി കോച്ചുകളാവും ഉണ്ടാവുക. തേജസ് എക്സ്പ്രസ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നവയായിരിക്കും. ഉദയ് (ഉത്കൃഷ്ട് ഡബിൾ-ഡെക്കർ എയർ-കണ്ടീഷൻഡ് യാത്രി) തിരക്കേറിയ പാതകളിൽ 40 ശതമാനം യാത്രക്കാരെ കൂടുതൽ ഉൾക്കൊള്ളാൻ തക്ക വിധമുള്ളവയായിരിക്കും. തീവണ്ടികളിൽ വൈഫൈ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്തുടനീളമുള്ള റെയിൽവേയുടെ സമഗ്രവികസനം ലക്ഷ്യം വച്ചുള്ള കേന്ദ്രസർക്കാരിന്റെ ബൃഹദ്പദ്ധതിയുടെ ആരംഭമെന്ന നിലയിലാണ് ഇപ്പോൾ പുതുതായി നാലു തീവണ്ടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. റയിൽവേ ബഡ്ജറ്റ് വേളയിൽ, സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ പുതിയ ട്രെയിൻ ആവശ്യപ്പെട്ടു കൊണ്ട് ഡൽഹിയ്ക്കു വരുന്ന സാഹചര്യം ഒഴിവാക്കുകയാണെന്നും, മറിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുമായി കൈകോർക്കാൻ മുന്നോട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളും, റെയിൽവേയുടെ വികസനത്തിൽ ഭാഗമാകണമെന്നും, അതതു സംസ്ഥാനങ്ങളിൽ വികസനപദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.