കണ്ണൂർ : കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എമ്മിനെ സഹായിച്ച ഡോക്ടര്‍ക്ക് ഇടതുസര്‍ക്കാരിന്റെ പ്രത്യുപകാരം. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് നല്കിയ ഡോക്ടര്‍ ലതീഷിനാണ് സി.പി.എം അധികാരത്തിലെത്തിയപ്പോള്‍ ഡി.പി.എം പദവി നല്കി പ്രത്യുപകാരം ചെയ്തത്. മനോജ് വധക്കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തെന്ന സംശയത്തില്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലുള്ള ആളാണ് ഡോ. ലതീഷ്.
ആര്.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ വിക്രമന് മദ്യത്തിനടിമയായതിനെ തുടര്‍ന്ന് മാനിസികരോഗം ബാധിച്ചയാളാണെന്ന് സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ബംഗളുരുവിലെ നിംഹാന്‍സ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തത് ഡോ. ലതീഷാണ്.
മനോജ് വധത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്ക് വഹിച്ചത് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനാണെന്ന് ഒന്നാംപ്രതി വിക്രമന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വിക്രമന് മാനസികവിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ആര്.എം.ഒയും സി.പി.എം അനുഭാവിയുമായിരുന്ന ഡോ. ലതീഷിനെ ഉപയോഗപ്പെടുത്തിയാണ് വിക്രമന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് രേഖകള്‍ ഉണ്ടാക്കിയത്.
ഇത് മനസ്സിലാക്കിയ സി.ബി.ഐ അന്വേഷണസംഘം ഡോ. ലതീഷിനെ ചോദ്യം ചെയ്തിരുന്നു. ഇപ്പോഴും ഡോ. ലതീഷ് സി.ബി.ഐയുടെ നിരീക്ഷണത്തിലാണ്. വിക്രമന് നിംഹാന്‍സിലേക്ക് റഫറന്‍സ് കത്ത് നല്‍കിയത് ആശുപത്രി അധികൃതരുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും സി.ബി.ഐക്ക് വ്യക്തമായിരുന്നു.
പി.ജയരാജനെതിരെ വിക്രമന് നല്കിയ മൊഴിയുടെ സാധുത ഇല്ലാതാക്കാന്‍ വിക്രമന് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇതിന് കൂട്ടുനിന്ന ഡോക്ടര്‍ ലതീഷിന് പ്രത്യുപകാരമായി ഇടതുസര്‍ക്കാര്‍ ആരോഗ്യവകുപ്പിലെ ഉന്നത പദവിയായ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജരുടെ സ്ഥാനം നല്‍കുകയായിരുന്നു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണച്ചുമതലയുള്ള പദവിയാണിത്.