ഫ്ലോറിഡ: അമേരിക്കയിൽ നാല് പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ആദ്യമായാണ് വൈറസ് ബാധ രാജ്യത്തിനകത്ത് നിന്നു തന്നെ ഉണ്ടാകുന്നത്. വൈറസ് ബാധിതർക്ക് ഉചിതമായ ചികിത്സ നൽകാൻ അമേരിക്കൻ പ്രസിഡിന്റ് ബരാക്ക് ഒബാമ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
1650 സിക വൈറസ് ബാധാ കേസുകളാണ് അമേരിക്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. സിക ഭീഷണി ഉയർത്തിയ ബ്രസീലിൽ നിന്ന് മടങ്ങി എത്തിയവരിലാണ് വൈറസ് ബാധ ഏറെയും കണ്ടെത്തിയത്. ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരിലും ബാധ കണ്ടെത്തി. എന്നാൽ ആദ്യമായാണ് അമേരിക്കയിലെ തന്നെ കൊതുകകളിൽ നിന്ന് സിക വൈറസ് പടരുന്നത്. ഫ്ലോറിഡയിലെ നാല് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പുരുഷൻമാർക്കും ഒരു സ്ത്രീയ്ക്കുമാണ് വൈറസ് ബാധ.
ഇവർക്ക് ആഴ്ചകൾക്ക് മുമ്പ് തന്നെ വൈറസ് ബാധ ഉണ്ടായെന്നാണ് നിഗമനം. രാജ്യത്തെ എല്ലാ രക്തദാനവും ഇനി സിക വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും. വൈറസ് ബാധിച്ചവർ താമസിക്കുന്ന സ്ഥലത്തെ ജനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കും.
സിക വൈറസ് ബാധ ഫ്ലോറിഡയിൽ ഒതുങ്ങി നിൽക്കില്ലെന്നും ഫ്ലോറിഡ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ആഴ്ചകളിൽ കൂടുതൽ സിക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടും എന്നും ആശങ്കയുണ്ട്. എന്നാൽ, ഫ്ലോറിഡയിൽ എത്താൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
വൈറസ് ബാധിതർക്ക് ഉചിതമായ ചികിത്സ നൽകാൻ അമേരിക്കൻ പ്രസഡിന്റ് ബരാക്ക് ഒബാമ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. സിക മരണ കാരണമാകില്ലെങ്കിലും വൈറസ് ബാധിതരുടെ കുട്ടികൾക്ക് തലയോട്ടി ചുരുങ്ങുന്ന, മൈക്രോ സെഫാലി എന്ന അസുഖം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.