ന്യൂഡൽഹി: പഠാൻ കോട്ട് ആക്രമണത്തിൽ പാകിസ്ഥാനു വ്യക്തമായ പങ്കുണ്ടെന്നതിനു എൻ.ഐ.എയ്ക്കു കൂടുതൽ തെളിവുകൾ. ആക്രമണത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ജൈഷെ മുഹമ്മദ് നേതാവ് കാഷിഫ് ഖാൻ നടത്തിയ ഇന്റെർനെറ്റ് സന്ദേശങ്ങളുടെ വിശദാംശങ്ങൾ യു.എസ് രഹസ്യാന്വേഷണ വിഭാഗം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. കാഷിഫ് ഖാന്റെ ഫേസ്ബുക്ക് വാട്ട്സ് ആപ്പ് സന്ദേശങ്ങളും എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.
പഠാൻകോട്ട് ആക്രമണത്തിൽ പാകിസ്ഥാനു പങ്കുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം ദേശീയ അന്വേഷണ എജൻസിക്കു കൈമാറിയത്. പാകിസ്ഥാൻ സ്വദേശികളായ നാസിർ ഹുസ്സൈൻ ഉമർ ഫാറൂഖ്, ഗുജ്ര്ൻവാല, അബുബക്കർ, അബ്ദുൾ ഗയും എന്നിവരുമായി ജൈഷെ മുഹമ്മദ് ഭീകരൻ കാഷിഫ് ഖാൻ നടത്തിയ ഇന്റർനെറ്റ് സംഭാഷണങ്ങളുടെ വിശദാംശങ്ങളാണ് അമേരിക്ക ഇന്ത്യക്കു കൈമാറിയത്. പഠാൻ കോട്ട് ആക്രമണത്തിനു മുന്നോടിയായി നടന്ന അസൂത്രണങ്ങളുടെ വിശദാംശങ്ങളാണ് സംഭാഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
കാഷിഫ് ഖാന്റെ ഫേസ്ബുക്ക് സന്ദേശങ്ങളും വാട്ട്സ് ആപ്പ് സന്ദേശങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.എയും അന്വേഷണ വിധേയമാക്കുന്നുണ്ട്. ഈ വർഷം ജനുവരി രണ്ടിനാണു പഠാൻ കോട്ട് വ്യോമതാവളത്തിൽ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് സൈനികരും അഞ്ചു തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.