ആലപ്പുഴ: ഇക്കുറി നെഹ്രുട്രോഫി ജലമേളയുടെ നടത്തിപ്പ് പുതിയ നിയമാവലി അനുസരിച്ച്. പഴയതില്‍നിന്നും വ്യത്യസ്തമായി ഹീറ്റ്സില്‍ കുറഞ്ഞസമയത്തില്‍ ഫിനിഷ് ചെയ്യുന്ന ചുണ്ടന്വള്ളങ്ങളാകും ഇക്കുറി ഫൈനലില്‍ എത്തുക. ചരിത്രത്തിലാദ്യമായി 25 ചുണ്ടന് വള്ളങ്ങളാണ് നെഹ്രുട്രോഫിയില്‍ പങ്കെടുക്കുക.
ഹീറ്റ്സിലെ വിജയികള്‍ ഫൈനലില്‍ എത്തുകയെന്ന പതിവു രീതിയില്‍നിന്നു വ്യത്യസ്ഥമായി സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലെത്തുന്ന ചുണ്ടന് വള്ളങ്ങളെ തെരഞ്ഞെടുക്കുകയെന്നതാണ് അറുപത്തിനാലാമത് നെഹ്രുട്രോഫിയുടെ പ്രത്യേകത. ഫൈനലില്‍ എത്തുന്ന ചുണ്ടന് വള്ളങ്ങള്‍ ഹീറ്റ്സില്‍ ഏറ്റവും കുറച്ചുസമയം എടുക്കുന്ന നാലു വള്ളം ആയിരിക്കും.
അതുപോലെ തന്നെയാണ് ലൂസേഴ്സ് ഫൈനലും. നാല് ട്രാക്ക് തന്നെയാകും ഇക്കുറിയും ഉണ്ടാവുക. ഫിനിഷിങ് പോയിന്റ് നിലവിലുള്ളതില്‍ നിന്നും 25 മീറ്റര്‍ വടക്കോട്ടും സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍നിന്ന് 30 മീറ്റര്‍ തെക്കോട്ടും മാറ്റിയിട്ടുണ്ട്. 25 ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പെടെ 69 കളിവള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചുണ്ടന് വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സില്‍ ചെറുതന, സെന്റ് ജോർജ്ജ്, ശ്രീവിനായകന്‍, വെള്ളംകുളങ്ങര രണ്ടാം ഹീറ്റ്സില്‍ മഹാദേവന്, ജവഹര്‍ തായങ്കരി, ശ്രീ ഗണേശന്, ദേവസ്, മൂന്നാം ഹീറ്റ്സില്‍ ചമ്പക്കുളം, സെന്റ് പയസ് ടെന്ത് മങ്കൊമ്പ് ചുണ്ടന്, കാരിച്ചാല്‍, നടുഭാഗം. നാലാം ഹീറ്റ്സില്‍ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍, പുളിങ്കുന്ന് ചുണ്ടന്, പായിപ്പാട്, ഗബ്രിയേല്‍ മൂന്നു തൈക്കല്‍.
അഞ്ചാം ഹീറ്റ്സില്‍ കരുവാറ്റ പുത്തന്‍ ചുണ്ടന്, ആനാരി പുത്തന്‍ ചുണ്ടന്, ആയാപറമ്പ് പാണ്ടി പുത്തന്‍ ചുണ്ടന്, ആയാപറമ്പ് വലിയ ദിവാന്‍ജി. എന്നീചുണ്ടന് വള്ളങ്ങള്‍ മാറ്റുരയ്ക്കും മറ്റുചുണ്ടന് വള്ളങ്ങള്‍ പ്രദര്‍ശന മത്സരത്തിലാകും പങ്കെടുക്കുക.