കോഴിക്കോട്: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനുള്ള വിലക്ക് തുടരുന്നതിനിടയില്‍ കോഴിക്കോട്ട് പൊലീസ് അതിക്രമം കൂടി. ജില്ലാ കോടതിയിലെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തു കൊണ്ടാണ് മാദ്ധ്യമങ്ങള്‍ക്ക് കോടതിയിലേക്കുള്ള പ്രവേശനം പൊലീസ് നിഷേധിച്ചത്.
ഐസ്ക്രീം കേസില്‍ വി.എസ്.അച്യുതാനന്ദന് നല്കിയ റിവ്യൂ ഹർജ്ജി പരിഗണിക്കുന്ന കോഴിക്കോട് ജില്ലാ കോടതി വളപ്പിലാണ് ജനാധിപത്യ സംവിധാനത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന നടപടികള്‍ അരങ്ങേറിയത്. മാദ്ധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ബ്യൂറോചീഫ് ബിനുരാജിനെയും ക്യാമറാമാനെയും ലൈവ് ടെലികാസ്റ്റ് സംവിധാനമുള്ള DSNG വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലാജഡ്ജിയുടെ നിര്‍ദേശപ്രകാരമാണെന്ന് പറഞ്ഞ് വളരെമോശമായ രീതിയില്‍ പെരുമാറിയാണ് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് മാദ്ധ്യമപ്രവര്‍ത്തകരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ മാദ്ധ്യമ പ്രവര്‍ത്തകരെത്തിയതോടെ ആ ശ്രമം ഉപേക്ഷിച്ചു.
സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി പൊലീസിന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും മാദ്ധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ശേഷം കസ്റ്റഡിയിലെടുത്തവരെ പുറത്തിറക്കുകയുമായിരുന്നു.
മാദ്ധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സംഘര്‍ഷം ഒഴിവാക്കാന്‍ കോടയില്‍ കയറുന്നത് വിലക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ കോടതിയുടെ ഭാഗത്ത് നിന്ന് പ്രത്യേക ഉത്തരവുകള്‍ ഒന്നും നിലവിലില്ലാതിരുന്ന സാഹചര്യത്തില്‍ ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഏതാനും പൊലീസുകാര്‍ ആരുടെയോ നിർദ്ദേശപ്രകാരം മാദ്ധ്യമങ്ങള്‍ക്കു നേരേ അഴിഞ്ഞാട്ടം നടത്തുകയായിരുന്നുവെന്ന് വ്യക്തമാണ്.