കോട്ടയം: സംസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകര്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതാണ് തെളിയിക്കുന്നത്. അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലാണ് തർക്കമെന്നായിരുന്നു ഇത്രനാളും മുഖ്യമന്ത്രി വിശദീകരിച്ചത്.
എന്നാൽ കോടതിയുടേയോ അഭിഭാഷകരുടേയോ ഭാഗത്ത് നിന്ന് ആവശ്യമുണ്ടാകാതെ തന്നെ മാദ്ധ്യമപ്രവർത്തകരെ കോടതി പരിസരത്ത് നിന്ന് ബലമായി കസ്റ്റഡിയിലെടുത്തത് ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സംസ്ഥാനത്ത് ഉണ്ടായ അഭിഭാഷക-മാദ്ധ്യമ തർക്കത്തിന് പിന്നിൽ മറ്റാരുടേയോ അജണ്ട ഉണ്ടെന്ന് നേരത്തെ തന്നെ സംശയം ഉയർന്നിരുന്നു.
കോഴിക്കോട് സംഭവത്തിനു ശേഷം ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മാദ്ധ്യമങ്ങളെ കോടതിയിൽ നിന്ന് ആട്ടിയോടിക്കണം എന്നത് പിണറായി വിജയൻ സർക്കാരിന്റെ രഹസ്യ അജണ്ടയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിനു പിന്നിൽ. ഇതിനെ എന്തുവില കൊടുത്തും ബി.ജെ.പി ചെറുക്കുമെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.