കോഴിക്കോട്: ഐസ്ക്രീം പാർലർ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ ഒ.ബി വാൻ സഹിതം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
ഏഷ്യാനെറ്റിന്റെ ബ്യൂറോ ചീഫ് ബിനുരാജ്, ക്യാമറാമാൻ അഭിലാഷ്, അനൂപ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് മാദ്ധ്യമപ്രവർത്തകരെ തടയുന്നതെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. മാവോവാദി രൂപേഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിനാലാണിതെന്നും പൊലീസ് വിശദീകരിച്ചു.
ജില്ലാജഡ്ജിയുടെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് പറഞ്ഞപ്പോൾ, ജഡ്ജിയെ കാണണമെന്നാവശ്യപ്പെട്ട മാദ്ധ്യമപ്രവർത്തകരെ അതിനും അനുവദിച്ചില്ല. ഒ.ബി വാനിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള സാവകാശം പോലും നൽകാതെയാണ് പൊലീസ് മാദ്ധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയത്. അറസ്റ്റ് ചെയ്ത മാദ്ധ്യമപ്രവർത്തകരെ സഹപ്രവർത്തകർക്കു കാണാൻ പോലും അനുമതി നൽകിയില്ലെന്നും പരാതിയുണ്ട്. ഇവരെ പൊലീസ് മർദ്ദിച്ചതായും പറയുന്നു.
അറസ്റ്റിലായ മാദ്ധ്യമപ്രവർത്തകരെ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതേസമയം ഇവർക്കെതിരേ കേസെടുക്കില്ലെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ രാജു വ്യക്തമാക്കി. അറസ്റ്റ് ചെയ്ത എസ്.ഐക്കെതിരേ പരാതി ലഭിച്ചാൽ അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ മാദ്ധ്യമപ്രവർത്തകരെ കോടതിവളപ്പിൽ തടയണമെന്ന് മേലുദ്യോഗസ്ഥരാരും നിർദ്ദേശം നൽകിയിട്ടില്ലെന്നാണറിയുന്നത്. മാദ്ധ്യമപ്രവർത്തകരെ കോഴിക്കോട് കോടതിയിൽ തടയണമെന്ന തീരുമാനം ബാർ അസോസിയേഷനും കൈക്കൊണ്ടിട്ടില്ലെന്ന് ബാർ അസോസിയേൻ ഭാരവാഹികളും വ്യക്തമാക്കി.