കൊച്ചി : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ രൂക്ഷ വിമർശനം. കാനം രാജേന്ദ്രന് ഇടത് ഐക്യം തകർക്കാന്‍ ശ്രമിക്കുകയാണെന്നും പാർട്ടി ശത്രുക്കളെ കൂട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.
എറണാകുളം ജില്ലയിലെ ഉദയംപേരൂരിൽ സിപിഎം വിട്ട പ്രവർത്തകർ കഴിഞ്ഞ ദിവസം സിപിഐയിൽ ചേർന്നിരുന്നു. കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇവരെ സിപിഐ സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ വിമർശനം .
ഉദയമ്പേരൂരിൽ നടന്ന വിപുലമായ ലയന സമ്മേളനത്തിലായിരുന്നു പാർട്ടി വിട്ട സിപിഎം കാരുടെ സ്വീകരണം . ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് സിപിഐ യുടെ ശ്രമമെന്ന് കാനം വ്യക്തമാക്കിയിരുന്നു . കമ്യൂണിസ്റ്റ് പാർട്ടികളിലൊന്നിനെ വിട്ടു വരുന്നവരെ കോൺഗ്രസിലേക്കോ ബിജെപിയിലേക്കോ ആട്ടിയോടിക്കാൻ കഴിയില്ലെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.
ഒരു ചാനലിന്റെ അഭിമുഖ പരിപാടിയിലും സിപിഎമ്മിനെതിരെ കാനം വിമർശനമുന്നയിച്ചിരുന്നു .എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനമാണ് സിപിഎം ഉന്നയിച്ചത് . പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരേയും സങ്കുചിത താത്പര്യമുള്ളവരേയും സിപിഐയിലേക്ക് കൊണ്ടുവന്നാൽ ഇടതുപക്ഷ ഐക്യമുണ്ടാക്കാൻ സാധിക്കില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി.
ഉദയംപേരൂരിലെ സിപിഎം നേതാവായിരുന്ന ടി. രഘുവരൻ, സിപിഎം കവളങ്ങാട് മുൻ ഏരിയാ സെക്രട്ടറി ജോളി വർഗീസ്, സിപിഎം എളങ്കുന്നപ്പുഴ മുൻ ലോക്കൽ സെക്രട്ടറിയും സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.എൽ. ദിലീപ്കുമാർ സിപിഎം പള്ളുരുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം പി.ടി. ബെന്നി, സിപിഎം സൗത്ത് പറവൂർ മുൻ ലോക്കൽ സെക്രട്ടറി, കെ.എസ്. പവിത്രൻ എന്നിവരുൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് സിപിഐയിൽ ചേർന്നത് .