ന്യൂഡൽഹി: ടൈംസ് നൗ വാർത്താ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ 500 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് വിവാദമതപ്രഭാഷകൻ സാക്കിർ നായിക് വക്കീൽ നോട്ടീസയച്ചു. അർണാബിന്റെ ഏറെ പ്രശസ്തമായ വാർത്താധിഷ്ഠിത പരിപാടിയായ ദ ന്യൂസ് അവർ എന്ന ടെലിവിഷൻ പരിപാടിയിൽ സാക്കിർ നായിക്കിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയെന്നാരോപിച്ചാണ് പരാതി.
അർണാബിന്റെ പരാമർശങ്ങൾ നിർദ്ദോഷിയായ സാക്കിർ നായിക്കിന്റെ മതിപ്പിന് മങ്ങലേൽപ്പിച്ചുവെന്നാണ് ആരോപണം. ഇതിന്റെ പേരിൽ അർണാബ് ഗോസ്വാമി തന്റെ പരാമർശങ്ങൾ പിൻവലിക്കുകയും, നിരുപാധികം മാപ്പപേക്ഷിക്കുകയും അതോടൊപ്പം സാക്കിർ നായിക്കിന് മനോവിഷമം ഉണ്ടാക്കിയതിന് അഞ്ഞൂറു കോടി രൂപ നഷ്ടപരിഹാരം നൽകുകയും വേണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സക്കീർ നായിക്കിന്റെ പരാമർശങ്ങൾ തീവ്രവാദത്തിലേയ്ക്ക് യുവാക്കളെ നയിക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. ബംഗ്ലാദേശിലെ ധാക്ക ആക്രമണത്തിലെ പ്രതി താൻ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിൽ ആകൃഷ്ടനായാണ് തീവ്രവാദത്തിലേയ്ക്കെത്തിയതെന്ന് മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സാക്കിർ നായിക്കിനെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണമെന്ന് ബംഗ്ലാദേശ് സർക്കാർ ഭാരതത്തോടാവശ്യപ്പെടുകയും ചെയ്തിരുന്നു.
മുംബൈ പൊലീസിലെ ഉന്നതവൃത്തങ്ങൾ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളിലെ പല പരാമർശങ്ങളും തീവ്രവാദത്തെ പിന്തുണയ്ക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാക്കിറിന്റെ പ്രഭാഷണങ്ങൾ ദുർബ്ബലമായ മനസ്സുകളെ തീവ്രവാദത്തിലേയ്ക്കടുപ്പിക്കുന്നതായും, അക്രമത്തെ പിൻതുണയ്ക്കുന്നതുമാണെന്നും വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഐ.എസ് ബന്ധത്തിന്റെ പേരിൽ മുംബൈയിൽ നിന്നറസ്റ്റിലായ ആർഷി ഖുറേഷിയും, സഹായിയും സാക്കിർ നായിക്കുമായി വളരെ അടുത്ത ബന്ധമുള്ളവരും, നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമായി ചേർന്നു പ്രവർത്തിക്കുന്നവരുമാണ്.
കേരള പൊലീസ് അറസ്റ്റ് ചെയ്ത ആർഷി ഖുറേഷിയുടെയും സഹായിയുടെയും കയ്യിൽ നിന്ന് നിരവധി പേരെ ഇസ്ലാമിലേയ്ക്കു മതപരിവർത്തനം ചെയ്തതിന്റെയും, വ്യാജരേഖകൾ ചമച്ചതിന്റെയും തെളിവുകൾ ലഭ്യമായിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൽ എത്തിപ്പെട്ടുവെന്നു പറയപ്പെടുന്നവരിൽ ചിലർ സാക്കിർ നായിക്കിന്റെ മുംബൈയിലെ ഇസ്ലാമിക് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
ഈ വാർത്തകളുടെ പശ്ചാത്തലത്തിൽ വന്ന അർണാബിന്റെ പരാമർശങ്ങളാണ് സാക്കിർ നായിക്കിനെ ചൊടിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലില്ലാത്ത സാക്കിർ നായിക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുന്നത്.