ന്യൂഡൽഹി : സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയെ അഭിമുഖീകരിച്ച ഇന്ത്യക്കാർക്ക് വേണ്ടി സുഷമ സ്വരാജിന്റെ ഇടപെടൽ . എല്ലാവർക്കും സൗജന്യമായി ആഹാര സാധനങ്ങളെത്തിക്കാൻ എംബസിക്ക് നിർദ്ദേശം നൽകിയ സുഷമ സഹമന്ത്രി വികെ സിംഗിനോട് സൗദിയിലേക്ക് പോകാൻ നിർദ്ദേശവും നൽകി.
പട്ടിണിയിൽ പെട്ടുഴലുന്ന ഇന്ത്യക്കാരുടെ എണ്ണം പതിനായിരം കവിയുമെന്നും എത്രയും പെട്ടെന്ന് സഹായമെത്തിക്കാൻ ഇന്ത്യൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും സുഷമ ട്വീറ്റ് ചെയ്തു . തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ സൗദിയിലെ മുപ്പത് ലക്ഷം ഇന്ത്യക്കാരോട് സുഷമ അഭ്യർത്ഥിച്ചു.
അതിനിടെ പ്രയാസമനുഭവിക്കുന്ന 800 ഇന്ത്യക്കാർക്ക് എംബസി സഹായമെത്തിച്ചു.ജിദ്ദയിലെ ഹൈവേ ക്യാമ്പിൽ കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇവരുടെ വിവരങ്ങൾ ട്വിറ്ററിൽ കൂടീ ലഭിച്ചതോടെയാണ് മന്ത്രി നേരിട്ട് ഇടപെട്ടത് .
തൊഴിലില്ലാത്ത ഒരു ഇന്ത്യൻ പൗരനും സൗദിയിൽ പട്ടിണിയാകാൻ അനുവദിക്കില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി . ഇന്ത്യക്കാരുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ ഇത് സാധിക്കാനാകുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. സമാന സാഹചര്യത്തിൽ കുവൈത്തിൽ ദുരിതമനുഭവിക്കുന്നവരുടെ കാര്യത്തിൽ ഇടപെടാൻ സഹമന്ത്രി എം ജെ അക്ബറിനെ നിയോഗിച്ചതായും സുഷമ സ്വരാജ് അറിയിച്ചു.