ന്യൂഡൽഹി: സൗരോർജ്ജ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കുവാനുള്ള ദേശീയനയം ഉടൻ സർക്കാർ തയ്യാറാക്കും. സൗരോർജ്ജ പാനൽ, റാന്തൽ, ബാറ്ററി മറ്റു സോളാർ ഉപകരണങ്ങളുടേയും ഗുണനിലവാരം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച ദേശീയ നയമാണ് സർക്കാർ ഉടൻ പ്രഖ്യാപിക്കുക. നിലവിൽ പരിമിതമായ സൗകര്യങ്ങളാണ് സോളാർ ഉപകരണങ്ങളുടെ ഗുണനിലവാര നിയന്ത്രണത്തിനായി രാജ്യത്തുള്ളത്.
സോളാർ ഉപകരണങ്ങൾക്കുള്ള മാനദണ്ഡങ്ങളാണ് പ്രധാനമായും പാരമ്പര്യേതര ഊർജ്ജ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന സംബന്ധിച്ച നയത്തിൽ ഉൾച്ചേർക്കുക. നിലവിൽ സോളാർ ഉപകരണങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിനോ അവ സക്ഷ്യപ്പെടുത്തുന്നതിനോ പൂർണ്ണമായ മാനദണ്ഡങ്ങൾക്ക് രൂപം നൽകിയിരുന്നില്ല. വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് നിലനിൽക്കുന്ന ഐ.എസ്.ഐ അടക്കമുള്ള സാക്ഷ്യപ്പെടുത്തൽ മാനദണ്ഡങ്ങൾക്ക് സമാനമായ നയരേഖയാണ് സർക്കാർ പുറത്തിറക്കുക.
നിലവിൽ സോളാർ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്നതിന് കേവലം മൂന്നു പരിശോധനാലാബുകൾ മാത്രമാണ് ഇന്ത്യയിലുള്ളത്. പുതിയ ലാബുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചും, ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നത് സംബന്ധിച്ചുമുള്ള ദേശീയലാബ് നയമാണു സർക്കാർ തയ്യാറാക്കുക. ദേശീയ സൗരോർജ്ജ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഒ.എസ്.ശാസ്ത്രി ഇതു സംബന്ധിച്ച കരടുരേഖ സർക്കാരിനു സമർപ്പിച്ചു കഴിഞ്ഞു.
ഈ മാസം തന്നെ നയം പ്രഖ്യാപിക്കാനാകുമെന്ന് ഉന്നത ഊർജ്ജമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല വിന്റ് മിൽ അടക്കമുള്ള പാരമ്പര്യേതര ഊർജ്ജരംഗം സംബന്ധിച്ചുള്ള നയവും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സംബന്ധിച്ചുള്ള നയവും പ്രസ്തുത നയത്തിൽ ഉൾക്കൊള്ളിക്കുമെന്നും ഊർജ്ജമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.