പാലക്കാട്: പടച്ചോന്റെ ചിത്ര പ്രദർശനം എന്ന പേരിൽ നോവൽ എഴുതിയതിന് യുവ നോവലിസ്റ്റ് ജിംഷാറിന് നേരേ ആക്രമണം. അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകത്തിന്റെ പേരില്‍ ജിംഷാറിന് നേരെ ഭീഷണികളുണ്ടായിരുന്നു.
പാലക്കാട് പെരുമ്പിലാവ് സ്വദേശിയായ ജിംഷാർ രാത്രി വീട്ടിലേക്കു വരുന്ന വഴിയിൽ, കൂറ്റനാട് വച്ച് ഒരു സംഘം അക്രമികളുടെ മർദ്ദനത്തിനിരയാവുകയായിരുന്നു. ‘പടച്ചോന്റെ ചിത്ര പ്രദര്‍ശനം’ എന്ന പുസ്തകത്തിന്റെ കവര്‍, ജിംഷാര്‍ വാട്സ് ആപ്പ് ഡിപിയാക്കിയിരുന്നു. അന്നു മുതൽ ഇതിനെതിരേ ജിംഷാറിനു ഭീഷണിയുണ്ടായിരുന്നുവെന്നു പറയുന്നു.
ആക്രമണത്തിൽ നടുവിന് പരിക്കേറ്റ ഇദ്ദേഹത്തെ കൂറ്റനാട് മോഡേൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത രൂപത്തിലാണ് ആക്രമണമുണ്ടായിരിക്കുന്നതെന്ന് ജിംഷാർ പറഞ്ഞു. ബസ് കാത്തു നിന്ന ജിംഷാറിനടുത്തേക്ക് പരിചയഭാവത്തിൽ ഒരാൾ വന്നു സംസാരിച്ചു തുടങ്ങുകയായിരുന്നു. തുടർന്ന് അയാളോടൊപ്പം മറ്റു രണ്ടു പേരും കൂടി. ആക്രമണത്തിൽ പരിക്കേറ്റ ജിംഷാറിനെ അവിടെയുപേക്ഷിച്ച് അക്രമികൾ കടന്നു കളയുകയായിരുന്നു. തുടർന്ന് ജിംഷാറിന്റെ സുഹൃത്തുക്കളും, ബന്ധുക്കളുമെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം പുസ്തകത്തിന്റെ പേരു മാറ്റില്ലെന്നും, അക്രമികളെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും ജിംഷാർ ആശുപത്രിയിൽ വച്ചു പ്രതികരിച്ചു.