കൊച്ചി: മതപരിവർത്തനത്തിന് വിധേയയായി ഐ.എസിൽ ചേർന്നെന്ന് സംശയിക്കുന്ന കൊച്ചി സ്വദേശി മെറിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹോദരൻ എബിൻ. മുസ്ലീം സഹോദരങ്ങൾക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ആയുധമെടുക്കാൻ തയാറാണെന്ന് മെറിൻ പറഞ്ഞതായി എബിൻ പൊലീസിൽ മൊഴി നൽകി.
മുംബൈ സ്വദേശി അർഷി ഖുറേഷിയും, പാലക്കാട് സ്വദേശി യെഹിയയും ചേർന്ന് തന്നെ മതപരിവർത്തനം നടത്താൻ നിർബന്ധിച്ചുവെന്ന മൊഴി നൽകിയതിനൊപ്പമാണ് മെറിന്റെ സഹോദരൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിൻ എന്ന യഹിയ തന്റെ സഹോദരി മെറിനെ മതം മാറ്റി ഇസ്ലാമാക്കി. മുസ്ലീം സഹോദരങ്ങൾക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ, തോക്കെടുത്ത് പ്രതികാരം ചെയ്യാൻ തയ്യാറാണെന്ന് മെറിൻ തന്നോട് പറഞ്ഞതായും എബിൻ വെളിപ്പെടുത്തി.
2014ലാണ് തീവ്രമായ മാറ്റങ്ങൾ സഹോദരിയിൽ കണ്ടുതുടങ്ങിയത്. മുംബൈയിൽ മെറിനൊപ്പം ഖുറേഷിയെ കൂടാതെ കാസർകോട് സ്വദേശി അഷ്ഫാക്ക് മജീദും ഉണ്ടായിരുന്നതായി എബിൻ പറഞ്ഞു. മുംബൈയിൽ താമസിച്ചിരുന്ന കാലത്ത് യഹിയയും മെറിനും തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാൻ നിരവധി ശ്രമങ്ങൾ നടത്തി. ഇസ്ലാമിൽ വിശ്വസിക്കാത്തവരെ എല്ലാം ഉന്മൂലനം ചെയ്യണമെന്ന് യെഹിയ പറഞ്ഞിരുന്നു.
സാക്കിർ നായിക്കിന്റെ അടുത്ത അനുയായിയായ അർഷി ഖുറൈഷി, തന്നെ അദ്ദേഹത്തിന്റെ വസതിയിലും, ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ ഓഫീസിലും ഒരു തവണ കൊണ്ടുപോയതായും എബിൻ വെളിപ്പെടുത്തി. ഖുറൈഷിയുടെ അതി തീവ്ര ആശയങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാത്തത് മൂലമാണ് കൊച്ചിയിലേക്ക് തിരികെ വന്നതെന്നും എബിൻ പറയുന്നു.
യഹിയയുടേയും ഖുറൈഷിയുടെയും സമ്മർദ്ദത്തിന് വഴങ്ങി മെറിൻ ഐ.എസിൽ ചേർന്നതായി സംശയമുണ്ടെന്നും, തന്റെ സഹോദരിയെ തിരികെ കൊണ്ടുവരാൻ നടപടിയെടുക്കണമെന്നും എബിൻ അന്വേഷണസംഘത്തോട് അഭ്യർത്ഥിച്ചു.