ന്യൂഡൽഹി: ചരക്ക് സേവന നികുതി ബിൽ ഈ ആഴ്ച തന്നെ രാജ്യസഭയിൽ അവതരിപ്പിയ്ക്കാൻ കേന്ദ്ര സർക്കാർ തിരുമാനിച്ചു. ബില്ലുമായി ബന്ധപ്പെട്ട് സ്വീകരിച്ചിരുന്ന നിലപാട് ഭേഭഗതിപ്പെടുത്താൻ വിവിധ പാർട്ടികൾ തയ്യാറായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. ബിൽ ഈ ആഴ്ച അവതരിപ്പിയ്ക്കുന്നതിന്റെ ആദ്യപടിയായി നാളെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗം ഡൽഹിയിൽ ചേരും.
രാജ്യത്തെ 29 സംസ്ഥാനങ്ങളെയും ഒറ്റവിപണി ആക്കി മാറ്റുന്നു എന്നതാണ് ജി.എസ്.ടി ബില്ലിന്റെ പ്രാധാന്യം. ബിൽ നിയമമാകുന്നതോടെ രാജ്യത്തിന്റെ വളർച്ചാനിരക്ക് 2 ശതമാനം ഉയരും. ബില്ല് ലോകസഭ നേരത്തെ തന്നെ ചർച്ച ചെയ്ത് പാസ്സാക്കിയിരുന്നു. എന്നാൽ രാജ്യസഭ കോൺഗ്രസ് തുടർച്ചയായി സ്വീകരിച്ച നിലപാട് മൂലം ബിൽ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പക്ഷേ കോൺഗ്രസ്സിന്റെ അംഗബലം രാജ്യസഭയിൽ കുറഞ്ഞതോടെ അവർ ഇല്ലെങ്കിലും മറ്റു പാർട്ടികൾ സഹായിച്ചാൽ ബിൽ പാസ്സാകും എന്നായി സ്ഥിതി.
ഈ സാഹചര്യത്തെ കേന്ദ്രസർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെയാണ് ബിൽ രാജ്യസഭ കടക്കാൻ സാഹചര്യം ഒരുങ്ങുന്നത്. കോൺഗ്രസ്സുമായി സമവായത്തിലെത്തിയ ശേഷം ബില്ലുമായി ബന്ധപ്പെട്ട് മറ്റു പാർട്ടികളുമായി ചർച്ച നടത്തിയാൽ മതിയെന്ന നിലപാട് കേന്ദ്രസർക്കാർ ഇതിന്റെ ഭാഗമായി തിരുത്തി. തുടർന്ന് കഴിഞ്ഞ മാസം കൊൽക്കത്തയിൽ ചേർന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗം ബിൽ അംഗീകരിയ്ക്കുകയും ചെയ്തു. ഈ യോഗത്തിന് തുടർച്ചയാണ് ചൊവ്വാഴ്ച്ച ഡൽഹിയിൽ നടക്കുന്ന ഉന്നതാധികാരസമിതിയോഗം.
ഇതോടെ ഈ ആഴ്ച രാജ്യസഭയിൽ ചർച്ചയ്ക്ക് എത്തുന്ന ബില്ല് പാസ്സാകാനുള്ള സാഹചര്യമാണ് ഉണ്ടാകുക. ഇപ്പോൾ അഞ്ച് മണിക്കൂർ സമയത്തെ ചർച്ചയാണ് ബില്ല് പാസ്സാക്കുന്നതിനു മുന്നോടിയായി കാര്യോപദേശക സമിതി അംഗീകരിച്ചിട്ടുള്ളത്. അതേസമയം ചരക്ക് സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങൾ എതിരായ പശ്ചാത്തലത്തിൽ ബില്ലിനെ എതിർക്കുന്ന നിലപാട് കോൺഗ്രസ് തിരുത്തും എന്നും സൂചനയുണ്ട്. ജി.എസ്.ടി ബിൽ ഭരണഘടന ഭേഭഗതി ബിൽ ആയതിനാൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ പാസാകൂ.