ന്യൂഡൽഹി: കേരളത്തിലെ സംഘടനാവിഷയങ്ങൾ പരിഹരിയ്ക്കുന്ന നടപടിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷയ്ക്കും ഉപാധ്യക്ഷനും ഇടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തതായി ജനം ഡൽഹി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വി.എം.സുധീരനെ അദ്ധ്യക്ഷ സ്ഥാനത്ത് നിലനിർത്തിക്കൊണ്ട് കേരളത്തിലെ സംഘടനയിൽ സമ്പൂർണ്ണ അഴിച്ചുപണി നടത്തണം എന്ന രാഹുലിന്റെ നിർദ്ദേശം അംഗീകരിയ്ക്കാൻ തയ്യാറല്ലെന്ന് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷനെ അറിയിച്ചതായാണ് സൂചന. കേരളത്തിലെ സാഹചര്യം മനസ്സിലാക്കി സമവായം രൂപപ്പെടുത്താൻ വീണ്ടും ചർച്ചകൾ നടത്താൻ രാഹുൽഗാന്ധിയോട് കോൺഗ്രസ് അദ്ധ്യക്ഷ നിർദ്ദേശിച്ചു.
കേരളത്തിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിയ്ക്കാനുള്ള ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത് പാർട്ടിയുടെ സംഘടനാ ചുമതല വഹിയ്ക്കുന്ന ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയായിരുന്നു. കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയോടെ ഡൽഹി ചർച്ചകൾ സമാപിയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ പ്രദേശ് കോൺഗ്രസ്, കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷൻ വി.എം.സുധീരനെ മാറ്റി കൊണ്ടുള്ള നടപടിയാണ് എ, ഐ ഗ്രൂപ്പുകളും മുതിർന്ന നേതാക്കളും നടപടിയായി ആവശ്യപ്പെട്ടത്.
എന്നാൽ സുധീരന് അനുകൂലമായിരുന്നു രാഹുലിന്റെ നിലപാട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുധീരനെ അദ്ധ്യക്ഷസ്ഥാനത്ത് നിലനിർത്തി മറ്റെല്ലാ ഭാരവാഹികളെയും മാറ്റാനുള്ള നിർദ്ദേശം രാഹുൽ തയ്യാറാക്കി. തുടർന്ന് തന്റെ തീരുമാനം കഴിഞ്ഞ ആഴ്ച രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷയെ അറിയിക്കുകയും ചെയ്തു. ഇതിനോടാണ് കോൺഗ്രസ് അദ്ധ്യക്ഷ വിയോജിച്ചത്. വി.എം.സുധീരനെതിരേ ഇത്ര വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിൽ സുധീരനെ കണ്ണടച്ച് തനിയ്ക്ക് പിന്തുണയ്ക്കാനാകില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷനെ അറിയിച്ചു.
സംസ്ഥാനത്തെ സംഘടനാ സാഹചര്യങ്ങൾ യുക്തിപൂർവ്വം വിലയിരുത്താതെയാണ് രാഹുൽ തീരുമാനം എടുത്തതെന്ന വിമർശനമാണ് കോൺഗ്രസ് അദ്ധ്യക്ഷ ഉപാധ്യക്ഷനോട് പങ്കു വച്ചത്. കേരളത്തിലെ സാഹചര്യം മനസ്സിലാക്കി സമവായം രൂപപ്പെടുത്താൻ സാദ്ധ്യമാം വിധം വീണ്ടും ചർച്ചകൾ നടത്താൻ രാഹുൽ ഗാന്ധിയോട് കോൺഗ്രസ് അദ്ധ്യക്ഷ നിർദ്ദേശിക്കുകയും ചെയ്തു.
കോൺഗ്രസ് അദ്ധ്യക്ഷയുടെ തീരുമാനത്തിൽ ഉപാദ്ധ്യക്ഷന് കടുത്ത അതൃപ്തി ഉണ്ടെന്നാണ് രാഹുലുമായി അടുത്ത വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന. മാത്രമല്ല തന്റെ നിലപാടിൽ തുടർന്നും ഉറച്ചു നിൽക്കാനാണ് രാഹുലിന്റെ തീരുമാനമെന്നും അവർ സൂചിപ്പിച്ചു.