വടകര: കോളേജ് വിദ്യാർത്ഥിനി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച സംഭവം റാഗിംഗ് മൂലമാണെന്ന് പരാതി. ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വർഷ മൈക്രോ ബയോളജി വിദ്യാർത്ഥിനിയാണ് കുളിമുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച തോടന്നൂർ ഹസ്നാസ്. തയ്യുള്ളതിൽ ഹമീദിന്റെയും ഹയറുന്നീസയുടെയും മകളാണ് പത്തൊൻപതുകാരിയായ ഹസ്നാസ്.
സീനിയർ വിദ്യാർത്ഥിയോട് പേരു ചോദിച്ചതിനേത്തുടർന്ന് ഹസ്നാസ് റാഗിംഗിനിരയായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. താനിനി കോളേജിലേയ്ക്കില്ലെന്ന് സഹപാഠികളോട് ഹസ്നാസ് പറഞ്ഞിരുന്നുവെന്നും പറയപ്പെടുന്നു.
എന്നാൽ കോളേജിൽ റാഗിംഗ് സംഭവങ്ങളൊന്നും നടന്നിട്ടുള്ളതായി അറിവില്ലെന്ന നിലപാടാണ് കോളേജ് മാനേജ്മെന്റ് സ്വീകരിച്ചിട്ടുള്ളത്.