ന്യൂഡൽഹി: ഡൽഹിയിലെ മയൂർ വിഹാർ എക്സ്റ്റൻഷനിലെ സമാചാർ അപ്പാർട്ട്മെന്റിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിൽ ഇരുപത്തിയഞ്ചുകാരിയായ യുവതി അറസ്റ്റിലായി. നൂറ്റിയിരുപത്തിയൊൻപതാം നമ്പർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ആലുവ, ചൊവ്വര സ്വദേശി പുറവരിക്കൽ വീട്ടിൽ പി.ബി.വിജയകുമാറാണ് കൊല ചെയ്യപ്പെട്ടത്.
കേസിൽ, ഡൽഹി പാലം സ്വദേശിനിയായ യുവതിയാണ് പൊലീസ് പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളിൽ അപരിചിതയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം സംശയം ജനിപ്പിച്ചിരുന്നു. രാവിലെ പത്തു മണിയോടെ അപ്പാർട്ട്മെന്റിനുള്ളിലേക്കു പ്രവേശിച്ച യുവതി പന്ത്രണ്ടു മണിയോടെ പുറത്തിറങ്ങുന്നതും സി.സി.ടി.വിയിൽ ദൃശ്യമായിരുന്നു. അതേസമയം വിജയകുമാറിന്റെ കുടുംബാംഗങ്ങൾക്ക് യുവതിയെ തിരിച്ചറിയാൻ സാധിച്ചില്ല.
സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ഡൽഹി പൊലീസിന്റെ പിടിയിലാകുന്നത്. നികുതിവകുപ്പ് ഉദ്യോഗസ്ഥയായ വിജയകുമാറിന്റെ ഭാര്യ ജോലിസ്ഥലത്തു നിന്നും നിരവധി തവണ വിജയകുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. അതിനേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിജയകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറിലും കുത്തേറ്റ നിലയിൽ കിടപ്പുമുറിയിൽ മരിച്ചു കിടക്കുകയായിരുന്നു വിജയകുമാർ.