തിരുവനന്തപുരം: കോളേജുകളിലെ പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള നിയമനത്തിന് പി.എച്ച്.ഡി നിർബന്ധമാക്കിക്കൊണ്ട് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും, ഹൈക്കോടതിയും കൈക്കൊണ്ട നിലപാട് ശരി വച്ച് കേരള സർക്കാരും. പി.എച്ച്.ഡി ബിരുദമില്ലാത്തവർക്ക് പ്രിൻസിപ്പലാകാൻ യോഗ്യതയില്ലെന്ന നിലപാടിൽ സർക്കാരും എത്തിച്ചേർന്നതോടെ കോളേജുകൾ പ്രതിസന്ധിയിലാണ്.
പ്രിൻസിപ്പൽ നിയമനത്തിന് പി.എച്ച്.ഡി നിർബന്ധമാക്കിക്കൊണ്ട് യു.ജി.സി ഉത്തരവിറക്കുന്നത് 2010ലെ ശമ്പളപരിഷ്കരണത്തോടൊപ്പമാണ്. എന്നാൽ അതിനു ശേഷവും ഈ മാനദണ്ഡം പാലിക്കാതെ പ്രിൻസിപ്പൽ നിയമനം നടന്നിട്ടുണ്ട്. ഇത്തരത്തിൽ പ്രിൻസിപ്പലായവരുടെ നിയമനം റദ്ദു ചെയ്യാനാണ് നീക്കം. അതേസമയം, വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നിലനിർത്തും.
ശമ്പളപരിഷ്കരണം സംബന്ധിച്ച സാമ്പത്തിക സഹായങ്ങൾ ലഭ്യമാകുന്നതിന് യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് സർക്കാർ സത്യവാങ്മൂലം നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ യു.ജി.സി മാർഗ്ഗരേഖകൾ പാലിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. പി.എച്ച്.ഡി ഉണ്ടായിട്ടും പ്രിൻസിപ്പൽ നിയമനം ലഭിക്കാതിരുന്ന ചില അദ്ധ്യാപകർ സമർപ്പിച്ച ഹർജ്ജിയിന്മേലാണ് ഹൈക്കോടതി പി.എച്ച്.ഡി നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.
അതേസമയം, സീനിയോറിറ്റിയനുസരിച്ച് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകണമെന്ന നിലപാടാണ് അദ്ധ്യാപകസംഘടനകൾ സ്വീകരിച്ചിരിക്കുന്നത്. സർക്കാർ കോളേജുകളെയാണ് പുതിയ തീരുമാനം കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. ഈ അദ്ധ്യയനവർഷം മുതൽ പി.എച്ച്.ഡി ഇല്ലാത്തവർക്ക് പ്രിൻസിപ്പൽ ആകാൻ കഴിയില്ലെന്നിരിക്കേ സർക്കാർ കോളേജുകളിൽ ഭരണപ്രതിസന്ധിയുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്.
നിലവിലെ പ്രിൻസിപ്പലാകാൻ യോഗ്യതയുള്ള അദ്ധ്യാപകരുടെയും, പി.എച്ച്.ഡി ഇല്ലാത്തതിന്റെ പേരിൽ തരം താഴ്ത്തിയേക്കാവുന്ന അദ്ധ്യാപകരുടേയും, അതേത്തുടർന്നുണ്ടാകുന്ന ഒഴിവുകളും സംബന്ധിച്ച വിശദാംശങ്ങൾ വിദ്യാഭ്യാസവകുപ്പ് ശേഖരിച്ചു വരികയാണ്.