യൂറോകപ്പിൽ ഏറ്റുമുട്ടുന്നത് സ്പാനിഷ് ലീഗിലെ രണ്ട് കരുത്തർ. റയൽ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അത്ലറ്റിക്കൊ മാഡ്രിഡ് താരം അന്റോണിയൊ ഗ്രിസ്മനും മുഖാമുഖം ഏറ്റുമുട്ടുമ്പോൾ മത്സരം ആരാധകർക്ക് ആവേശകരമാകും.
1984 ലെ യുറോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇതിഹാസ താരം മിഷേൽ പ്ലാറ്റിനി, ഫുട്ബോൾ മാന്ത്രികൻ സിനദിൻ സിദാൻ എന്നിവർക്ക് ശേഷം കരീം ബെൻസേമ, ഫ്രാങ്ക് റിബറി ഇവരൊക്കെയായിരുന്നു ഫ്രഞ്ചു പടയിലെ പ്രമുഖർ. പിന്നീട് പോൾ പോഗ്ബയെന്ന കൗമാരതാരവും ടീമിലെ സൂപ്പർസ്റ്റാറായി. എന്നാൽ ഇന്ന്, മുഖത്തെ കുട്ടിക്കുറുമ്പ് വിട്ടുമാറാത്ത അന്റോണിയൊ ഗ്രിസ്മനാണ് ഫ്രാൻസിന്റെ കരുത്ത്. ഒരു യൂറോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ ഗ്രിസ്മൻ യൂറോയിലെ സുവർണപാദുകത്തിനരികെയാണ്.
ആറ് ഗോളുകളാണ് ഗ്രിസ്മന്റെ നേട്ടം. ഈ യൂറോയിൽ ആതിഥേയരുടെ കുതിപ്പിന് നെടുംതൂണായത് ഈ 25കാരനാണെന്നതിൽ സംശയമില്ല.
2004 ന് ശേഷം യൂറോകപ്പിൽ പറങ്കിപ്പടയെ ഫൈനലിലേക്ക് കൈപിടിച്ചുയർത്തിയ നായകനാണ് ക്രിസ്റ്റ്യാനോ റൊണാൾഡൊ. നിർണ്ണായക മത്സരത്തിൽ ഫോമിലേക്കുയർന്ന നായകൻ തന്നെയാണ് പോർച്ചുഗീസ് സൈന്യത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇതുവരെ മൂന്ന് ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ ഗോൾ വേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്.
ഒരു മാസം മുൻപ് മിലാനിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ലബ് ജഴ്സിയിൽ ഇരുവരും ഏറ്റുമുട്ടിയതാണ്. എന്നാൽ അന്ന് ജയം റയൽ മാഡ്രിഡ് ജഴ്സിയണിഞ്ഞ ക്രിസ്റ്റ്യാനോയ്ക്കൊപ്പമായിരുന്നു. എന്നാൽ പാരീസിൽ നേരിയ മുൻതൂക്കം ഫ്രാൻസിനാണെന്നിരിക്കെ ചാമ്പ്യൻസ് ലീഗിലെ തോൽവിക്ക് അന്റോണിയൊ ഗ്രിസ്മൻ പകരം വീട്ടുമോയെന്ന് കണ്ടറിയാം.