കോഴിക്കോട്: കര്‍ണാടകയില്‍ സ്വകാര്യനഴ്സിംഗ് വിദ്യാര്‍ഥിനിയെ റാഗ് ചെയ്ത സംഭവത്തില്‍ സ്ഥാപനത്തിനു ഗുരുതരവീഴ്ച സംഭവിച്ചതായി സംസ്ഥാന വനിതാ കമ്മീഷന് അംഗം അഡ്വ.നൂര്‍ബിന റഷീദ്. സ്ഥാപനത്തെ നിരീക്ഷിക്കാന്‍ കര്‍ണാടക വനിതാകമ്മീഷനോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. അതേസമയം കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം രണ്ടുദിവസത്തിനകം കോഴിക്കോട്ടെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കും.
റാഗിങ്ങ് സംഭവം ഒതുക്കിവച്ച നഴ്സിംഗ് കോളജിന്റെ നടപടി ഗുരുതരമാണെന്നും ഇത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ചശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളികളായ സഹപാഠികളില്‍ നിന്നുണ്ടായത് അങ്ങേയറ്റത്തെ ക്രൂരതയാണെന്നും അവര്‍ പറഞ്ഞു. ഈ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ മെഡിക്കല്‍കോളേജ് പൊലീസ് തയ്യാറാക്കി കര്ണാടകപൊലീസിനു കൈമാറിയ എഫ്.ഐ.ആർ പ്രകാരം കര്‍ണാടകയിലും പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം രണ്ടുദിവസത്തിനകം മെഡിക്കല്‍കോളേജിലെത്തി പെണ്‍കുട്ടിയുടെയും മാതാവിന്റെയും മൊഴിയെടുക്കും. ഇതിനുശേഷം ആരോപണവിധേയരായ സീനിയര്‍ വിദ്യാര്‍ഥിനികളെയും കര്‍ണാടക പൊലീസ് ചോദ്യം ചെയ്യും.