ന്യൂഡൽഹി: ഇന്ത്യാ-ചൈന ധനകാര്യ ചർച്ച നീട്ടി വയ്ക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നു ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 27നു നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ഇരു രാജങ്ങളുടേയും സൗകര്യാർത്ഥം അടുത്തമാസം ബെയ്ജിങ്ങിൽ നടത്താനാണ് ധാരണ. ജുലൈ 19 മുതൽ 24 വരെ ബെയ്ജിങ്ങിൽ നടക്കുന്ന ജി 20 രാജ്യങ്ങളുടെ ധനമന്ത്രിമാരുടെ സമ്മേളനത്തിനിടെയാണ് ഇന്ത്യാ-ചൈന ധനമന്ത്രിതല ചർച്ചകൾ നടക്കുക.
എട്ടാമത് ഇന്ത്യ ചൈന ധനകാര്യ ചർച്ച അടുത്ത മാസം ബെയ്ജിങിൽ തന്നെ നാടക്കുമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 19 മുതൽ 24 വരെ ബെയ്ജിങ്ങിൽ നടക്കുന്ന ജി 20 ധനമന്ത്രിമാരുടെ സമ്മേളനത്തോടൊപ്പമയിരിക്കും ചർച്ച നടക്കുക. ഈ മാസം 27നായിരുന്നു നേരത്തെ ധനമന്ത്രി തല ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.
ഇത്തവണത്തെ ചർച്ചയിൽ ഇരുരാജ്യങ്ങളുടേയും ധനമന്ത്രിമാർ നേരിട്ടു പങ്കെടുക്കുന്നതാണെന്നും ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചൈനീസ് ധനകാര്യ മന്ത്രി ലൊഊജിവെയും ഇന്ത്യൻ ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലിയും പങ്കെടുക്കുന്ന ചർച്ചയിൽ ഇരു രാജ്യങ്ങളിലേയും സാമ്പത്തിക വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.
ചർച്ചക്കായി ബെയ്ജിങ്ങിലെത്തുന്ന ധനമന്ത്രി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ഗവേണിങ് ബോഡി യോഗത്തിലും പങ്കെടുക്കും. എൻ.എസ്.ജി വിഷയത്തിലെ ചൈനയുടെ നിലപാടുമായി ഇതിനു ബന്ധമില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.