മലപ്പുറം: മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് രണ്ടു പേര് മരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് ഊർജ്ജിതമാക്കുന്നു. മതപരമായ കാരണങ്ങള്‍ പറഞ്ഞ് ഒരു വിഭാഗം വിമുഖത കാണിക്കുന്നതാണ് സമ്പൂർണ വാക്സിനേഷന് തടസമാകുന്നത്.
ജില്ലയില്‍ 15 വയസ്സിന് താഴെയുള്ള 35 ശതമാനം കുട്ടികള്‍ക്കും അഞ്ചുവയസ്സിന് താഴെയുള്ളവര്‍ക്ക് നല്കുന്ന പ്രതിരോധകുത്തിവെപ്പുകള്‍ എടുത്തിട്ടില്ല. മതപരമായ കാരണങ്ങള്‍ പറഞ്ഞാണ് ഒരു വിഭാഗം കുത്തിവെയ്പ്പിനെ അംഗീകരിക്കാത്തത്. കഴിഞ്ഞവര്‍ഷം ഡിഫ്ത്തീരിയ റിപ്പോര്‍ട്ട് ചെയ്തതോടെ മിഷന് മുക്തിയെന്ന പേരില്‍ ആരോഗ്യവകുപ്പ് കാമ്പയിൻ നടത്തിയെങ്കിലും എവിടെയുമെത്തിയില്ല.
ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്ത താനൂര്‍ നഗരസഭയില്‍ മാത്രം 70 ശതമാനം പേര് ഇനിയും കുത്തിവെപ്പെടുക്കാനുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇവിടെ വാക്സിനേഷൻ 100ശതമാനത്തിലെത്തിക്കാനുള്ള ശക്തമായ നടപടികളാണ് നടക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജില്ലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.