കോഴിക്കോട്: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകനെന്ന് തെറ്റിദ്ധരിപ്പിച്ച് കഞ്ചാവുകേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ കയറിയത് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. കോഴിക്കോട് കലക്ടറേറ്റ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊയിലാണ്ടി കുറുവങ്ങാട് നമ്പിടിക്കണ്ടി അഷ്റഫ് എന്നയാള്‍ കയറിയത്. ഇയാള്‍ മാദ്ധ്യമ പ്രവര്‍ത്തകനല്ലെന്ന് തിരിച്ചറിഞ്ഞതോടെ മാദ്ധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
മദ്യ-മയക്കു മരുന്ന് വ്യാപനം തടയുന്നതിന് കോഴിക്കോട് കളക്ടറേറ്റ് ഹാളില്‍ ഋഷിരാജ് സിങ് വിളിച്ചു ചേര്‍ത്ത എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നാടകീയസംഭവം. കമ്മീഷണര്‍ക്ക് പിന്നാലെ യോഗസ്ഥലത്തേക്ക് കടന്ന മാദ്ധ്യമ പ്രവര്‍ത്തകരോടൊപ്പം അഷ്റഫും ഹാളില്‍ പ്രവേശിക്കുകയായിരുന്നു. ചാനല്‍ റിപ്പോര്‍ട്ടറാണെന്ന് ഇയാള്‍ നേരത്തെ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
എക്സൈസ് കമ്മീഷണര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഇയാള്‍ മയക്കുമരുന്ന് കേസിലെ നിയമത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് കഞ്ചാവ് കേസില്‍ പിടികൂടുന്നവര്‍ക്കുള്ള ശിക്ഷ കുറച്ചുകൂടെ എന്നു ചോദിക്കുകയും ചെയ്തു.
ചോദ്യത്തില്‍ അസ്വഭാവികത തോന്നിയ മാദ്ധ്യമപ്രവര്‍ത്തകര്‍ ഹാളില്‍ നിന്നു പുറത്തുകടന്നയുടന്‍ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവുകേസിലെ പ്രതിയാണെന്നും മാദ്ധ്യമപ്രവര്ത്തകനല്ലെന്നും തിരിച്ചറിഞ്ഞത്. ഏത് സ്ഥാപനത്തിലെ റിപ്പോര്‍ട്ടറാണെന്ന് ചോദിച്ചപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും നേരത്തേ കഞ്ചാവ് കേസില്‍ പ്രതിയാണെന്നും വിളിച്ചുപറയുകയും ചെയ്തു.
ഇതിനിടെ ബൈക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ മാദ്ധ്യമ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് നടക്കാവ് എസ്ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പത്ത് വര്‍ഷം മുമ്പ് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടയാളാണ് അഷ്റഫെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.