തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ആകാശവാണിയുടെ പ്രക്ഷേപണ ടവർ മറിഞ്ഞു വീണത് ആകാശവാണിയുടെ പ്രക്ഷേപണം നിലയ്ക്കാനിടയാക്കി. ശ്രീകാര്യം, മൺവിളയിലുള്ള ട്രാൻസ്മിറ്റിംഗ് ടവറാണ് തകർന്നു വീണത്. മീഡിയം വേവ് ട്രാൻസ്മിറ്ററിന്റെ ആന്റിനയാണിത്.
1937 സെപ്റ്റംബർ 30ന് ആദ്യപ്രക്ഷേപണം ആരംഭിച്ചതിനു ശേഷം തിരുവനന്തപുരം ആകാശവാണിയുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രക്ഷേപണം നിലയ്ക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളിൽ ആകാശവാണിയുടെ പ്രക്ഷേപണം എഫ്.എം വഴി താൽകാലികമായി തുടരാനാണ് ആകാശവാണി തീരുമാനിച്ചിരിക്കുന്നത്. ടവർ പുനഃസ്ഥാപിക്കുന്നതിന് മൂന്നു മാസത്തോളം സമയമെടുക്കുന്ന പശ്ചാത്തലത്തിലാണിത്.
122 മീറ്റർ ഉയരമുള്ള മീഡിയം വേവ് ട്രാൻസ്മിറ്റർ ആന്റിന വഴിയാണ് തിരുവനന്തപുരം നിലയത്തിലെ പരിപാടികൾ പ്രക്ഷേപണം ചെയ്തിരുന്നത്. 20 കിലോവാട്ട്സ് പ്രസരണശേഷിയുള്ള ഈ ടവർ വഴിയാണ് വാർത്തകളടക്കമുള്ള മിക്ക പരിപാടികളും ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നത്.
ചെന്നൈയിൽ നിന്നും ചീഫ് എഞ്ചിനീയറടക്കമുള്ള വിദഗ്ദ്ധസംഘം ഇന്നു സ്ഥലത്തെത്തും.