കോഴിക്കോട്: റംസാൻ നോമ്പാരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മലപ്പുറം ജില്ലയിലെ പലഹാരവിപണിയും സജീവമായി. രൂപത്തിലും രുചിയിലും വൈവിദ്ധ്യം നിലനിർത്തി ഇരുപത്തഞ്ചിൽ പരം പലഹാരങ്ങളാണ് ബേക്കറികളിൽ തയ്യാറാക്കിയിരിക്കുന്നത്.
പല ഇനത്തിലായി പച്ചക്കറി, മത്സ്യം, ചിക്കൻ തുടങ്ങി വിവിധ തരം പലഹാരങ്ങളുടെ ലോകം തന്നെയാണ് ബേക്കറികൾ ഈ നോമ്പ് കാലത്ത് ഒരുക്കിയിരിക്കുന്നത്. നോമ്പ് തുറ വിഭങ്ങളിൽ ചട്ടിപ്പത്തിരിയും, ഉന്നക്കായയും, മുട്ട ബജിയും, സമൂസയുമാണ് താരങ്ങൾ. കൂടാതെ ഓരോ ബേക്കറികളും അവരവരുടെ സ്പെഷ്യലുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നു. വൈകുന്നേരം നോമ്പ് തുറക്കാൻ പലഹാരങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് അനുദിനം വർദ്ധിക്കുന്നുണ്ട്.
വൈകിട്ട് മൂന്ന് മണി മുതലാണ് ബേക്കറികളിൽ നോമ്പ് കാല വിപണനം ചൂടുപിടിക്കുന്നത്. സമയലാഭവും വിലക്കുറവും വീട്ടമ്മമാരെയും വിപണിയിലേക്ക് കൂടുതലായി ആകർഷിക്കുകയും ചെയ്യുന്നു.