ന്യൂഡൽഹി : ആണവ സഹകരണ ഗ്രൂപ്പ് അംഗത്വത്തിനായി അംഗരാജ്യങ്ങളുടെ സഹായം തേടിക്കൊണ്ടിരിക്കുന്ന ഭാരതത്തിന് ആണവ ഉപകരണങ്ങൾ നേരത്തെ നേടാൻ കഴിയുമായിരുന്നെനെയെന്ന് വെളിപ്പെടുത്തൽ . മുൻ വിദേശകാര്യ സെക്രട്ടറി എം കെ രസ്ഗോത്രയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. തന്റെ ആത്മകഥാപരമായ പുസ്തകം “ എ ലൈഫ് ഇൻ ഡിപ്ളോമസി “ പ്രകാശനച്ചടങ്ങിനിടെയാണ് രസ്ഗോത്രയുടെ പരാമർശം.
ജോൺ എഫ് കെന്നഡി അമേരിക്കൻ പ്രസിഡന്റായിരിക്കെ ഭാരതത്തിന്റെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന് ഇത് സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് രസ്ഗോത്രയുടെ വെളിപ്പെടുത്തൽ .അന്ന് ഈ വാഗ്ദാനം സ്വീകരിച്ചിരുന്നുവെങ്കിൽ ചൈനയേക്കാൾ മുന്നേ ഏഷ്യയിൽ ആണവായുധം പരീക്ഷിക്കുന്ന ആദ്യ രാജ്യമായി ഭാരതം മാറിയേനെ .
1962 നു മുൻപ് ഭാരതം ആണവശക്തിയുള്ള രാജ്യമായി മാറിയിരുന്നെങ്കിൽ ചൈന യുദ്ധത്തിനൊരുങ്ങുകയില്ലായിരുന്നു . 1965 ലെ ഇന്തോ – പാക് യുദ്ധവും നടക്കില്ലായിരുന്നുവെന്നും രസ്ഗോത്ര പറയുന്നു. യു എസ് അറ്റോമിക് എനർജി കമ്മീഷൻ ചെയർമാന്റെ ടെക്നിക്കൽ നോട്ടിനൊപ്പം കെന്നഡിയുടെ സ്വന്തം കൈപ്പടയിലെഴുതിയ കത്തും ഇതിനു തെളിവാണ് .
കമ്യൂണിസ്റ്റ് ചൈനയല്ല ജനാധിപത്യ ഭാരതമാണ് ആദ്യം ആണവശേഷി നേടേണ്ടത് എന്നായിരുന്നു കെന്നഡിയുടെ അഭിപ്രായം . ദേശീയ സുരക്ഷയേക്കാൾ വലുതൊന്നുമില്ലെന്ന മുന്നറിയിപ്പോടെയായിരുന്നു കെന്നഡിയുടെ കത്ത് . എന്നാൽ ആണവ പരീക്ഷണങ്ങൾക്ക് എതിരായിരുന്ന നെഹ്രു ഈ വാഗ്ദാനം സ്വീകരിച്ചില്ലെന്നാണ് ചരിത്രം രേഖപ്പെടുത്തിയത്.