വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം രാത്രി 8.30നാണ് ലോകം കാത്തിരിക്കുന്ന പ്രധാനമന്ത്രിയുടെ പ്രസംഗം.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇത് പത്താം തവണയാണ് ഒരു വിദേശ പാർലമെന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്നത്. യുഎസ് കോൺഗ്രസിന്റേയും അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടേയും പ്രത്യേക ക്ഷണപ്രകാരമാണ് സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ പാർലമെന്റുകളിൽ പ്രധാനമന്ത്രി നേരത്തെ പ്രസംഗിച്ചിരുന്നു.
യുഎസ് കോൺഗ്രസിലെ നരേന്ദ്ര മോദിയുടെ പ്രസംഗം, ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിൽ മുതൽക്കൂട്ടാകുമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. ഭീകരവാദം, പ്രതിരോധം, സുരക്ഷാ മേഖലയിലെ സഹകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ പ്രസംഗത്തിൽ പ്രധാനമായും ഉയർന്നുവരുമെന്നാണ് സൂചന.
അഭിസംബോധനയ്ക്ക് ശേഷം, യുഎസ് സെനറ്റിന്റെ വിദേശ കാര്യ കമ്മിറ്റിയുമായി അദ്ദേഹം ചർച്ച നടത്തും. അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ പോൾ റയാൻ സംഘടിപ്പിക്കുന്ന പ്രത്യേക വിരുന്നിലും നരേന്ദ്ര മോദി പങ്കെടുക്കും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് മെക്സിക്കോയിലേക്ക് തിരിക്കും.