വാഷിംഗ്ടണ്: ഹിലരി ക്ലിന്റൺ ഡെമോക്രാറ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ആകുമെന്ന് ഉറപ്പായി. സ്ഥാനാർഥിത്വത്തിന് ആവശ്യമായ 2383 പ്രതിനിധികളുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ആകും ഹിലരി നേരിടുക.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഒരു വർഷത്തോളം നീണ്ട തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയപ്പോൾ തന്നെ ഹിലരി ക്ലിന്റണിന്റെ സാധ്യത സജീവമായിരുന്നു. റിപബ്ലിക്കൻ സ്ഥാനാർഥികളിൽ ഡോണാൾഡ് ട്രംപ് വിവാദങ്ങൾ സൃഷ്ടിച്ച് മാദ്ധ്യമശ്രദ്ധ നേടുമ്പോൾ മറുവശത്ത് ഹിലരി പല പ്രൈമറികളിലും ജയിച്ചു കയറുകയായിരുന്നു.
മുഖ്യ എതിരാളി ബേണി സാൻഡേഴ്സ് ചില പ്രൈമറികളിൽ വെല്ലുവിളി ഉയർത്തിയെങ്കിലും പാർട്ടി പ്രതിനിധികളിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ നേടിയാണ് ഹിലരി ക്ലിന്റൺ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിത്വം കരസ്ഥമാക്കിയത്. പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് ആവശ്യമായ 2383 പ്രതിനിധികളുടെ പിന്തുണ ഹിലരിക്ക് ലഭിച്ചു.
ഇനി നിലപാട് വ്യക്തമാക്കാൻ 813 പ്രതിനിധികൾ മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ 814 പേരുടെ വോട്ടുകൾ നേടിയാലേ ബേണി സാൻഡേഴ്സിന് പ്രസിഡന്റ് സ്ഥാനാർഥി ആകാൻ കഴിയൂ. ശേഷിക്കുന്ന മുഴുവൻ പ്രതിനിധികളുടെ പിന്തുണ കിട്ടിയാലും സാൻഡേഴ്സിന് പ്രസിഡന്റ് സ്ഥാനാർഥി ആകാൻ കഴിയില്ലെന്ന് അർത്ഥം. അതിനാൽ നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലരി തന്നെ ഡെമോക്രാറ്റ് സ്ഥാനാർഥി ആകുമെന്ന് ഉറപ്പായി.
കഴിഞ്ഞ ദിവസം പ്യൂർട്ടോ റിക്കോ പ്രൈമറിയിലും ജയിച്ച് ഹിലരി സ്ഥാനാർഥിത്വത്തിന് അരികെ എത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ആകും ഹിലരി നേരിടുക.