കൊൽക്കത്ത: ഇന്ത്യയിലെ ആദ്യ മിസ്റ്റർ യൂണിവേഴ്സ് ആയിരുന്ന മനോഹർ ഐച്ച് അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 102 വയസ്സായിരുന്നു. 1952ലാണ് മനോഹർ ഐച്ചിനെ മിസ്റ്റർ യൂണിവേഴ്സായി തെരഞ്ഞെടുക്കുന്നത്.
ഒരു കാലഘട്ടത്തിന്റെ രോമാഞ്ചമായിരുന്ന മനോഹർ ഐച്ച് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നപ്പോഴാണ് മിസ്റ്റർ യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യന്‍ ഗെയിംസിൽ മൂന്നു തവണ ബോഡി ബിൽഡിങ്ങിൽ സ്വർണ്ണം നേടിയിട്ടുള്ള ഇദ്ദേഹം ഇന്ത്യയുടെ അഭിമാനമായി മാറി. മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ 1951, 1960 വർഷങ്ങളിൽ രണ്ടാം സ്ഥാനവും 1955ൽ മൂന്നാം സ്ഥാനവും ഇദ്ദേഹം സ്വന്തമാക്കി.
1942ൽ ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിൽ ചേർന്നായിരുന്നു ബോഡി ബിൽഡിങ്ങിൽ പരിശീലനം ആരംഭിച്ചത്. അക്കാലത്ത് യുവാക്കളുടെ റോൾ മോഡൽ ആയിരുന്ന മനോഹർ ഐച്ചെന്ന ഈ നാലടി 11 ഇഞ്ചുകാരൻ ഇന്ത്യയുടെ പോക്കറ്റ് ഹെർക്കുലീസ് എന്നാണ് അറിയപ്പെട്ടത്. 1991ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്.