മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി നേതാവിന്റെ വീടിന് നേരേ സിപിഎം ആക്രമണം . ബിജെപി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും താനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായിരുന്ന പി ആർ രശ്മിൽ നാഥിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത് . വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ അക്രമികൾ അഗ്നിക്കിരയാക്കി.
സിപിഎം കേരളത്തിൽ അധികാരത്തിൽ വന്നതിനു ശേഷം കേരളമാസകലം നടക്കുന്ന അക്രമപരമ്പരകളുടെ തുടർച്ചയാണിതെന്ന് രശ്മിൽ നാഥ് പറഞ്ഞു. സിപിഎം കാടത്തത്തിന് നേരേ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നത് ഒരു പൗരന്റെ അവകാശമാണെന്നിരിക്കെ അതിൽ അസഹിഷ്ണുത എന്തിനെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർത്ഥികൾ ഉജ്ജ്വല മുന്നേറ്റം കാഴ്ചവച്ചതിൽ വിറളി പൂണ്ടാണ് സിപിഎം അക്രമങ്ങൾ നടത്തുന്നത്. പൗരന്റെ അവകാശങ്ങൾക്ക് നേരേയുള്ള ഈ കടന്നുകയറ്റം അംഗീകരിക്കാവുന്നതല്ലെന്നും സിപിഎം ഭീഷണിയിൽ ബിജെപി മുട്ടുമടക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.