ഗയ : ബീഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിക്ക് നേരേ ആക്രമണം . മാഞ്ചിയുടെ വാഹന വ്യൂഹത്തിന് നേരേ കല്ലെറിഞ്ഞ ആക്രമികൾ അകമ്പടി വാഹനം അഗ്നിക്കിരയാക്കി.
ഗയയിലെ ദുമാരിയയിൽ രണ്ട് പേർ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം . പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സുദേഷ് പസ്വാൻ , സുനിൽ പസ്വാൻ എന്നിവർ കൊല്ലപ്പെട്ടത്. ലോക് ജനശക്തി പാർട്ടി പ്രവർത്തകരാണ് ഇവർ.
മാഞ്ചി സുരക്ഷിതനാണെന്ന് പാർട്ടി വക്താവ് ഡാനിഷ് റിസ്വാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു . ലോക്സഭ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയെത്തുടർന്ന് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ച ആളാണ് മാഞ്ചി . പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള നിതീഷിന്റെ ശ്രമങ്ങൾക്ക് മാഞ്ചി വിലങ്ങു തടിയായതോടെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.