പട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിന് ആർ ജെ ഡി എം പി ക്ക് കാരണം കാണിക്കൽ നോട്ടീസ് . ബീഹാറിലെ ആരിയയിൽ നിന്നുള്ള എം പി മൊഹമ്മദ് തസ്ളിമുദ്ദീനാണ് പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടിനെ അഭിനന്ദിച്ച് പുലിവാല് പിടിച്ചത് . ഏഴുദിവസത്തിനകം കാരണം കാണിക്കാനാണ് പാർട്ടി നേതൃത്വം തസ്ളിമുദ്ദീനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
കിഴക്കൻ ബീഹാറിലെ മുസ്ളിം ഭൂരിപക്ഷ മേഖലയിൽ പെട്ടതാണ് തസ്ളിമുദ്ദീൻ പ്രതിനിധാനം ചെയ്യുന്ന ആരിയ മണ്ഡലം. ഈ മേഖലയുടെ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ശ്രദ്ധ പുലർത്തിയതാണ് തസ്ളിമുദ്ദീന്റെ അഭിനന്ദനത്തിന് കാരണമായത് .പത്ത് വർഷമായി മുടങ്ങിക്കിടന്ന ആരിയ റെയിൽ പാളത്തിന് 500 കോടിയും അലിഗർ മുസ്ളിം സർവകലാശാലയ്ക്ക് 1000 കോടിയും കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു.
ഫണ്ടില്ലാതെ വിഷമിച്ചിരുന്ന അലിഗർ മുസ്ളിം സർവകലാശാലയ്ക്ക് തുക അനുവദിച്ചതും മുടങ്ങിക്കിടന്ന റെയിൽ പാളത്തിന് തുക അനുവദിച്ചതും എങ്ങനെ അഭിനന്ദിക്കാതിരിക്കുമെന്നാണ് എം പി ചോദിക്കുന്നത് . വടക്ക് കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്രസേനയായ സശസ്ത്ര സീമാബെല്ലിലെ സൈനികർക്കെതിരെ സമർപ്പിക്കുന്ന പരാതികളും പ്രധാനമന്ത്രി അർഹിക്കുന്ന പരിഗണനയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പല പത്രസമ്മേളനങ്ങളിലും തസ്ളിമുദ്ദീൻ മോദിയെ പ്രശംസിക്കാൻ തുടങ്ങിയതോടെയാണ് ആർ ജെ ഡി അച്ചടക്കത്തിന്റെ വാളെടുത്തത് . മോദിയെ അഭിനന്ദിക്കുന്നത് ജെ ഡി യു ഉൾപ്പെടുന്ന മഹാസഖ്യത്തിന് ഭീഷണിയാണെന്നാണ് പാർട്ടി കരുതുന്നത്. ബീഹാറിൽ ക്രമസമാധാന നില തകരാറിലാണെന്നും ആ സമയത്ത് മോദി കയ്യടക്കത്തോടെയാണ് രാജ്യം ഭരിക്കുന്നതെന്നും തസ്ളിമുദ്ദീൻ പറഞ്ഞത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കി.
എന്നാൽ തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് നട്ടപ്പിരാന്താണെന്ന് തസ്ളിമുദ്ദീൻ പറഞ്ഞു. മോദി പ്രധാനമന്ത്രി മാത്രമല്ല ലോക്സഭ നേതാവ് കൂടിയാണ് . അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്താൽ താനിനിയും പ്രശംസിക്കുമെന്നും തസ്ളിമുദ്ദീൻ വ്യക്തമാക്കി. തന്നെ കാണാൻ നിതീഷ് കുമാർ മോദിയെ തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം കാണാൻ കഴിയുന്നുണ്ടെന്നും തസ്ളിമുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യത്തിന് വിജയിക്കാൻ കഴിയാഞ്ഞ മേഖലയാണ് ആരിയ മണ്ഡലമുൾപ്പെടുന്ന കിഴക്കൻ ബീഹാറിലെ മുസ്ളിം ഭൂരിപക്ഷ മേഖല