കൊൽക്കത്ത : സോണിയയും രാഹുലും നയിക്കുന്ന കോൺഗ്രസ് പാർട്ടിക്ക് വിധേയരായി ജീവിക്കുമെന്ന് എം എൽ എ മാരെക്കൊണ്ട് സത്യവാങ്മൂലം എഴുതി വാങ്ങിപ്പിച്ച ബംഗാൾ കോൺഗ്രസ് ഘടകത്തിന്റെ നിലപാട് വിവാദമാകുന്നു. തൃണമൂൽ കോൺഗ്രസ്സിലേക്ക് കൂറുമാറാനുള്ള സാദ്ധ്യത മുൻ നിർത്തിയാണ് നൂറു രൂപ പത്രത്തിൽ സത്യവാങ്മൂലം എഴുതിവാങ്ങിയതെന്നാണ് റിപ്പോർട്ട്.
കോൺഗ്രസിൽ നിന്ന് ജയിച്ച 44 എം എൽ എ മാരും സത്യവാങ്മൂലം എഴുതി നൽകി. യാതൊരു കാരണവശാലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയില്ലെന്നും പാർട്ടി തീരുമാനങ്ങൾക്കെതിരെ യാതൊരു പരാമർശവും ഉന്നയിക്കില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. അങ്ങനെയെന്തെങ്കിലുമുണ്ടായാൽ എം എൽ എ സ്ഥാനം രാജിവയ്ക്കും.നിയമസഭയിൽ പാർട്ടി നൽകുന്ന വിപ്പ് അനുസരിച്ചു മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഉറപ്പു നൽകുന്നുണ്ട്.
2011 ൽ തൃണമൂൽ അധികാരത്തിലെത്തിയതിനു ശേഷം കോൺഗ്രസ്സിന്റെ നിരവധി നേതാക്കൾ തൃണമൂൽ പാളയത്തിൽ ചേക്കേറിയിരുന്നു . ഇപ്പോൾ സിപിഎമ്മിനെ പിന്തള്ളി സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായി കോൺഗ്രസ് മാറിയിട്ടുണ്ട് . എം എൽ എ മാരുടെ ഭാഗത്ത് നിന്ന് തൃണമൂലിലേക്ക് കൂറുമാറ്റം ഉണ്ടായാൽ ഇപ്പോൾ നേടിയ മേൽക്കൈ നഷ്ടപ്പെടുമെന്ന് കോൺഗ്രസ് ഭയക്കുന്നു . ഇതാണ് സത്യവാങ്മൂലം എഴുതി വാങ്ങിയതിന്റെ പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട് .
എം എൽ എ മാരിൽ നിന്ന് മുൻകൂറായി സത്യവാങ്മൂലം എഴുതി വാങ്ങിയതിനെതിരെ പാർട്ടിയിൽ തന്നെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട് . ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു.