ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ ഫൈനലിൽ. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ലയൺസിനെ നാല് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപ്പിച്ചത്. ഗുജറാത്ത് ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കേ ബാംഗ്ളൂർ മറികടന്നു. ഇന്ന് എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
ടോസ് ജയിച്ച ബാംഗ്ളൂർ നായകൻ വിരാട് കോഹ് ലി ഗുജറാത്തിനെ ബാറ്റിംഗിന് ക്ഷണിച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധം പന്തെറിഞ്ഞ ബാംഗ്ളൂർ ബൗളർമാർ നാല് ഓവർ പിന്നിട്ടപ്പോൾ ബ്രണ്ടൻ മക്കല്ലം, ആരോൺ ഫിഞ്ച്, സുരേഷ് റെയ്ന എന്നിവരെ മടക്കി. തകർന്നടിഞ്ഞ ഗുജറാത്തിനെ പിന്നെ കരകയറ്റിയത് ഡ്വെയ്ൻ സ്മിത്തിന്റെ ഇന്നിംഗ്സ്. 41 പന്തിൽ നിന്ന് ആറ് സിക്സറും അഞ്ച് ബൗണ്ടറികളും ഉൾപ്പെടെ സ്മിത്ത് നേടിയത് 73 റൺസ്.
ബാംഗ്ളൂരിനായി ഷെയ്ൻ വാട്സൺ 29 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. 25 റൺസെടുക്കുന്നതിനിടെ നഷ്ടമായത് വിരാട് കോഹ് ലി, ക്രിസ് ഗെയ്ൽ, ലോകേഷ് രാഹുൽ എന്നിവരുടെ വിക്കറ്റുകൾ.
മലയാളി താരം സച്ചിൻ ബേബിയും ഷെയ്ൻ വാട്സണും പുറത്തായതോടെ ബാംഗ്ളൂർ പരാജയം മണത്തു.എന്നാൽ ഒരറ്റത്ത് പൊരുതി നിന്ന ഡിവില്ലേഴ്സിന് കൂട്ടായി ഇക്ബാൽ അബ്ദുള്ള കൂടി നിലയുറപ്പിച്ചതോടെ മത്സരം ബാംഗ്ളൂരിന് അനുകൂലമായി. ഒടുവിൽ പത്ത് പന്തുകൾ ബാക്കി നിൽക്കെ ബാംഗ്ളൂർ ലക്ഷ്യം കണ്ടു. ബാംഗ്ളൂരിനോട് തോറ്റെങ്കിലും വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിലുടെ ഫൈനലിൽ എത്താൻ ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്.