തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ ബി.ജെ.പി പ്രവർത്തകർക്കു നേരേ വീണ്ടും സി.പി.എം ആക്രമണം. നാല് ബി.ജെ.പി പ്രവർത്തകരുടെ വീട് നശിപ്പിച്ചു. രണ്ട് വീടുകൾ പൂർണ്ണമായും തകർത്തു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഇവർ നശിപ്പിച്ചു. വടക്കൻ ജില്ലകളിൽ പലയിടത്തും സി.പി.എം വ്യാപകമായ ആക്രമണമാണ് അഴിച്ചു വിട്ടിരിക്കുന്നത്. ഇത്തവണ പല ബൂത്തുകളിലും സി.പി.എമ്മിന് കളളവോട്ടുകൾ ചെയ്യാൻ സാധിക്കാഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
തെരഞ്ഞെടുപ്പിനു ശേഷം സി.പി.എം ആക്രമണത്തിന് ഇരയായ ഇരുപത്തിയഞ്ചോളം ബി.ജെ.പി പ്രവർത്തകർ ഇപ്പോൾ ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
സി.പി.എം അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സംഭവത്തോടു പ്രതികരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവർത്തകരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു.
പല സ്ഥലത്തും അക്രമസംഭവങ്ങളിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ല. എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.